Wednesday, August 1, 2012

നിഷാന

 
നിഷാന,
നിനക്കു വേണ്ടി ഞാനൊന്നും പകുത്തു വെച്ചില്ല
നമുക്ക് തമ്മില്‍ പരസ്പരം
നിഗൂഡതയായിരുന്നു..
ഒരിക്കലും എത്തിപിടിക്കാന്‍ കഴിയാത്ത,
അവ്യക്തമായ സ്വപ്നങ്ങളിലെ
പുകമഞ്ഞു പോലൊരു നിഗൂഡത..
കടവന്ത്രയിലെ
ഇടിഞ്ഞു വീഴാറായ പുസ്തകശാലയില്‍
അനുരാഗ നിറം വാരിത്തേച്ച
ചുവന്ന പുസ്തകങ്ങളിലെ ആയിരം വരികളില്‍
പലപ്പോഴും കണ്ണുകള്‍
ഒരുമിച്ചുടക്കിയിട്ടുണ്ട്..
ശിലകളും, ധാതുക്കളും,
പുരാതന ജീവികള്‍ ഉയിരുടച്ച്
സുഷുപ്തിയിലഭയം തേടിയ
കുമ്മായകവചങ്ങളും
ഗതകാല സ്മൃതികള്‍ അയവിറക്കുന്ന
മുറിയുടെ മൂലയ്ക്ക് വെച്ചാണ്‌
ഞാനെന്റെ ആദ്യചുംബനം നിനക്ക് തന്നത്
അനുവാദമില്ലാതെ ആര്‍ത്തലച്ചു പെയ്ത
വികാര പെരുമഴയോട്
അരുതേയെന്നു വിലപിച്ച
തളിരിലയെ പോലെ
അന്ന്
നിന്റെ കവിളിണയില്‍
പരിഭവത്തിന്റെ ചെങ്കടല്
തിരയടിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്..
പിന്നെ
നക്ഷത്രങ്ങള്‍ രതിയുടെ ഗീതകം പാടിയ
നിലാവുള്ള എത്രയോ രാത്രികളില്‍
നിന്റെ പ്രണയാര്‍ദ്രമായ മൊഴിക്കുടം
തുളുമ്പുന്നതു കണ്ട്
അവ നാണിച്ചു തല താഴ്ത്തിയിട്ടുണ്ട്..
നിഷാന,
ഇന്ന് ഞാന്‍
ഈന്തപനകളുടെ നാട്ടിലാണ്..
തിരക്കുകളൊഴിഞ്ഞു മനസെന്ന മരണവീട്
ശൂന്യമാകുമ്പോള്‍
ചിന്തകളിലിപ്പോഴും നീ ഓടിയെത്താറുണ്ട്..,
ഒഴിഞ്ഞ മദ്യകുപ്പിയിലെ
ഒടുവിലത്തെ തുള്ളി പോലെ
ഓര്‍മ്മചെപ്പിലിപ്പോഴും നീ..
നിഷാന.

No comments: