Wednesday, October 17, 2012

നിദ്രയുടെ കാമുകന്‍ *****************************

നിദ്രയുടെ കാമുകന്‍
*****************************


അവനെപ്പോഴും ഉറക്കത്തിലാണ്
പ്രഭാതത്തിലെ പുകച്ചുരുളുകള്‍ നീക്കി
കാറ്റ് ചൂളം വിളിച്ചു പായുന്ന
തിരക്കിട്ട നഗരത്തിന്റെ
നെഞ്ചകം തടവി
ചിറകു വെച്ച ശകടത്തില്‍
ഞങ്ങള്‍ പറന്നു പോകുമ്പോഴും
അവനുറക്കത്തിലാവും

സായാഹ്ന്നങ്ങളില്‍
ബിസ്മില്ലാഖാന്റെ ഷഹനായി
വിഷാദ രാഗങ്ങള്‍  തീര്‍ത്ത്‌ 
കരളു കവര്‍ന്നെടുക്കുമ്പോഴും
അവനൊന്നുമറിയാതെ
ഉറക്കത്തിലായിരിക്കും

നിശയുടെ അന്ത്യയാമങ്ങളില്‍ 
ഉറക്കം വരാതെ ഞങ്ങള്‍
പകലിനെ കുറ്റം പറയുന്ന
ചീവീടുകള്‍ക്കു കാതോര്‍ക്കുമ്പോഴും
നിദ്രയോട് പ്രണയാതുരനായി
ചുണ്ടില്‍ നിലാവിന്റെ മന്ദഹാസം പൊഴിച്ച്
നിറം ചാര്‍ത്തിയ അവന്റെ മുഖം

വറുതിയുടെ പെരുമഴ വീണു ചോരുന്ന
വര്‍ത്തമാന കാലത്തിന്റെ ചെറ്റക്കുടിലില്‍
തുള വീണ ഹൃദയപാത്രം തുറന്നു
തടയിടാന്‍ വ്യാമോഹിക്കുന്ന  ഞങ്ങള്‍ 

ഉറക്കം വെറും
വിദൂര സ്വപ്നമായി  തീരുന്ന നേരത്ത്
കദനത്തിന്റെ കഥകള്‍ പങ്കുവെക്കുമ്പോള്‍
ഉറങ്ങാന്‍ കഴിയുന്ന നീയെത്ര  ഭാഗ്യവാന്‍.!

Friday, October 5, 2012

അഗാധ തമസ്സ്

   





     അഗാധ തമസ്സ്
    *********************
     കറുത്ത  നാട്ടില്‍  നിന്ന്
    തീപ്പുക തുപ്പുന്ന
    യന്ത്രപക്ഷികളുടെ ചിറകിലേറി
    നിഷാദര്‍ വരുന്നുണ്ട്
  
    ആയിരം തുടയെല്ലുകള്‍  ചേര്‍ത്തു കെട്ടിയ
    തൂക്കുപ്പാലം താണ്ടി,
    അസംഖ്യം  നിസഹായര്‍
    സ്വപ്നങ്ങളുടെ ചിതാഭസ്മം
     നിമഞ്ജനം  ചെയ്ത ചോരപ്പുഴ  കടന്ന്
    കനല്‍കാറ്റു വീശുന്ന ഊഷരഭൂവില്‍
    തീക്കുതിരയെ പ്രതിഷ്ഠിക്കാന്‍ 

    അപരിഷ്കൃതരായ   നിഷാദര്‍..

    വരണ്ട ഭൂമികയില്‍
    നിഴലുടഞ്ഞു  നിറംകെട്ട  കാഴ്ചകള്‍
    അവരെ മാടി വിളിക്കുന്നുണ്ട്

    സെമിത്തേരികളില്‍
    കുറുനരികളുടെ  നിലവിളികള്‍ക്കിടയിലും
    ഭയചകിതരായി  പരസ്പരം  കൈകള്‍ ചേര്‍ത്ത്
    വരും  കാലത്തെക്കുറിച്ച്
    നെടുവീര്‍പ്പിടുന്ന
    ഹൃദയമുള്ള  മൃതശരീരങ്ങള്‍

    നിശയുടെ മൂന്നാം    യാമത്തില്‍
    നിലാവിന്റെ  നെഞ്ചകം  ചോരകൊണ്ടു നനച്ച്
    നിലവിളിക്കുന്ന
    തലയോട്ടി  പിളര്‍ന്നൊരു  ശോണതാരകം 

    ദിവ്യസ്തോത്രങ്ങള്‍  ചൊല്ലി  

    വിശുദ്ധ  സ്നാനത്തിനു
    വെഞ്ചരിച്ച  വെള്ളത്തില്‍
    വറുതിയുടെ  പ്രതിബിംബം  തീര്‍ക്കുന്ന
    മിടിക്കുന്ന   അസ്ഥികൂടങ്ങള്‍

    ശവംതീനിപുഴുക്കള്‍  വിഫലശ്രമം  നടത്തി
    വഴിയിലുപെക്ഷിച്ചൊരു ചോരകുഞ്ഞിന്റെ
    അധരങ്ങളില്‍  നിന്നടര്‍ന്നു  വീണത്‌
    അന്നമില്ലാതെ  ഊര്‍ധ്വശ്വാസം   വലിച്ച
    അമ്മയുടെ  മുലക്കണ്ണി

    ശിലകളില്‍  നിന്നിറങ്ങി  വന്നു
    ശിഥിലമായ  മനസുകള്‍ക്ക്
    സ്നേഹശിബിരം നല്‍കാന്‍  കഴിയാതെ
    തലകുമ്പിട്ട  ഉടയോര്‍..
   

    അമ്ലം നനച്ചു കുതിര്‍ന്ന
    മേലാടയണിഞ്ഞു
    നിഷാദര്‍ നശിച്ച മണ്ണില്‍ കാലുകുത്തും
       
    ഉയിരുകളിനിയും  പിറക്കും ..,
    സുരഭിലമായൊഴുകുന്ന  

    ചോരപ്പുഴകളില്‍ സ്നാനം  ചെയ്തു
    ചതിയുടെ  ജ്ഞാനം  നേടിയ
    പുതിയ  നിഷാദര്‍
    ഭൂമിയുടെ  മരവുരു വലിച്ചു കീറി
    പൊക്കിള്‍ചുഴിയില്‍   നഖമുനയാഴ്ത്തി  രസിക്കും

    അന്ന്
    സപ്തഗ്രഹങ്ങളുടെ
    ശൃംഗാര മന്ത്രങ്ങളില്‍ ലയിച്ചു
    സൂര്യന്‍  അശ്വരഥത്തെ
    തമോഗര്‍ത്തത്തിലൊളിപ്പിക്കും

     പിന്നെ
     ഏകാന്തതമസില്‍ സ്വയം ബന്ധനസ്ഥനാകും
           

Saturday, September 29, 2012

അനുരാഗ മര്‍മ്മരം

അനുരാഗ മര്‍മ്മരം
****************************
നയനസുരതത്തില്‍ തനിയെ മറക്കുന്ന
കറുകനാമ്പുകള്‍ നവപ്രേമ ബിംബങ്ങള്‍



ഒലിവു ചില്ലയോടടരാന്‍ മടിക്കുന്ന
ഇലകള്‍ വാര്‍ക്കുന്നു ശോകാശ്രു ബിന്ദുക്കള്‍

പുലരിമഞ്ഞിന്‍ കണങ്ങള്‍ തന്‍ മാറിലായ്‌
വഴുതി വീഴുന്നു സൂര്യന്റെ രശ്മികള്‍

ഗഗനചാരിയാം ചന്ദ്രന്റെ മൊഴികളില്‍
മിഴിയെറിഞ്ഞിട്ട ആയിരം താരകള്‍

ഇടവരാത്രിയില്‍ പേമാരി വര്‍ഷത്തില്‍
നടനമാടാന്‍ കൊതിക്കും ചകോരങ്ങള്‍

ശിലയെ പുല്‍കുന്ന മണലിന്റെ നെഞ്ചകം
നിറയെ ഉതിരുന്നു മൃദുല വികാരങ്ങള്‍

പടുമുളം തണ്ടിലുമ്മ വെച്ചീടുന്ന
കാറ്റിന്‍ ചുണ്ടിലും അനുരാഗ മര്‍മ്മരം

കടലിന്‍ പ്രേമാഗ്നി കുണ്ഡത്തിലെരിയുന്ന
പ്രണയ നാളങ്ങള്‍ നദിയുടെ ഓളങ്ങള്‍

പ്രണയമേ , നിന്റെ ഹൃദയ പത്മത്തില്‍ നി-
ന്നനുദിനം മധു നുകരുന്ന ശലഭങ്ങള്‍

Saturday, September 8, 2012

കാഴ്ചവട്ടം

കാഴ്ച വട്ടം
***************
ചരസിന്റെ ചിറകിലേറി
സ്വീകരണ മുറിയിലെ ചാരുകസേരയില്‍
പേരറിയാത്തൊരു പെണ്ണിന്റെ
നീലചിത്രം കണ്ടു രസിക്കുന്ന മകന്‍

മഞ്ഞവെളിച്ചം പരന്ന തെക്കേ മുറിയില്‍
അഞ്ചു കാമുകരോട് ചാറ്റ് ചെയ്തു
എന്നെ മറന്നോയെന്നു
പരിഭവം പറയുന്ന മകള്‍

വളര്‍ത്തു പട്ടിയുടെ
തൊപ്പരോമങ്ങളില്‍
വിരലോടിക്കുമ്പോഴും
വിമണ്‍സ്ക്ലബ്ബില്‍
നിശാവിരുന്നിനു വിളമ്പിയ
സ്കോച്ചിന്റെ വീര്യം കുറഞ്ഞതിന്
സപ്ലയറെ തെറി പറയുന്ന അമ്മ

പഞ്ചനക്ഷത്ര ഹോട്ടലില്‍
ഇന്നലെ രാവില്‍
നഗ്നമായ നാണത്തെ പുതപ്പിട്ടു മൂടി തന്ന
ഇരുപതുകാരിയുടെ ഇളം മേനി
സ്വപ്നം കാണുന്ന അച്ഛന്‍

സുഹൃത്തെ,
ഇതൊരു പ്രിവ്യൂ ആണ്
നാളെ
നിങ്ങളുടെ തൊട്ടടുത്ത വീട്ടില്‍
റിലീസ് ചെയാനിരിക്കുന്ന
'നാല് ചുവരുകള്‍ക്കുള്ളില്‍ നാല് ലോകം'
എന്ന സിനിമയുടെ പ്രിവ്യൂ ..

Monday, September 3, 2012

എവിടെയാണ് ദൈവം ******************************

എവിടെയാണ് ദൈവം.. ?
അനന്തകോടി ബീജങ്ങളെ ചുട്ടെരിച്ച
വെളുത്ത ഭൂതഗണങ്ങള്‍
താണ്ഡവനൃത്തം ചവിട്ടുന്ന,
നന്മയുടെ കാവല്‍ക്കാരനില്ലാത്ത നാട്ടില്‍
എവിടെയാണ് ദൈവം .. ?

നിറവയറു കീറി ശൂലമുന കയറ്റി
ചോരകുഞ്ഞിന്റെ നെഞ്ചകം പൊളിച്ച്
ആനന്ദം കൊള്ളുന്ന
മദോന്മത്തരായവരുടെ മണ്ണില്‍
എവിടെയാണ് ദൈവം .. ?

ചാപ്പിള്ളകള്‍ക്കു ഭൂമിയില്‍
ഉയിരിന്റെ ചിറകുവെച്ച്
പറന്നുല്ലസിക്കാന്‍ അനുവാദം നിഷേധിച്ച,
മിടിക്കുന്ന ഹൃദയമുള്ള മൃതശരീരങ്ങളുടെ
താഴ്വരയില്‍
എവിടെയാണ് ദൈവം ..?

വറുതിയുടെ ആലിപ്പഴങ്ങള്‍ വീണു പുളയുന്ന
തലയോട്ടികളുടെ തരിശു ഭൂമിയില്‍,
മതവൈര്യത്തിന്റെ ചോരപുഴയൊഴുകുന്ന
ധമനികള്‍ ചാലു കീറി സ്നാനം ചെയ്ത്
ആത്മാവിനു ബലിയിടുന്ന
അസ്ഥിപഞ്ചരങ്ങളുടെ നെടുങ്കോട്ടകളില്‍
എവിടെയാണ് ദൈവം.. ?

മതിഭ്രമത്തിന്റെ മരതക കാന്തികളില്‍
മേനി പങ്കിടും അഭിനവ പരാശരന്മാരുടെ
വിഹാര മണ്ഡപങ്ങളില്‍
മൗനം ഭജിക്കുന്ന ദൈവം എവിടെയാണ്.. ?

അടിയാളന് പുല്ലും , പുലയാട്ടും
അരയണക്ക് വിലയില്ലാത്ത
അടിവസ്ത്രവും സമ്മാനിച്ച ഭൂമിയില്‍
ഉറക്കം നടിക്കുന്ന ദൈവം
കുരുടനായിരിക്കണം ..,

അതുമല്ലെങ്കില്‍
കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ട്
ഇരുണ്ട ലോകത്തിന്റെ കറുത്ത വെളിച്ചം
കണ്ണിലാവാഹിച്ച
നിസ്സഹായനായ അന്ധന്‍

Sunday, September 2, 2012

ഇരുട്ട്

 
 
 
 
ഇരുട്ട്

******
ഭൂതകാലത്തിന്റെ ഇരുട്ടു മൂടിയ
കുടുസ്സു മുറിക്കുള്ളില്‍
കാറ്റ്
ശ്വാസം കിട്ടാതെ വീര്‍പ്പുമുട്ടുന്നുണ്ട്
അരികെ
രണ്ടു നിഴലുകള്‍
രതിയുടെ പരകോടി തേടിയുള്ള യാത്രയിലാണ്
വിജനമായ മൂലയ്ക്ക്
അനാദിയാം സത്യത്തെ തേടി
ഒറ്റക്കാലില്‍
തപം ചെയുന്ന
കൃഷ്ണദ്വൈപായനന്‍
വാല്മീകി എഴുതിയ താളിയോലകളില്‍
സമത്വം തിരഞ്ഞു തലകുമ്പിട്ട
മിഥിലജ
ഗാന്ധിയും , ഭഗത് സിങ്ങും
ആയിരം വിയോജിപ്പുകളുടെ
കണികകള്‍ക്കിടയിലും
പരമമായ സ്വാതന്ത്ര്യത്തിന്റെ
വെളിച്ചം തിരയുന്നുണ്ട്
ഇരുട്ടു
പരക്കുകയാണ്...,
ഭൂതകാലത്തിന്റെ
കുടുസ്സു മുറിയില്‍ നിന്ന്
വര്‍ത്തമാനത്തിന്റെ
തുറസ്സായ വിഹായസിലേക്ക് ..

Friday, August 31, 2012

നവയുഗ കാഴ്ച

ഒരു ജാതി, ഒരു മതം, ഒരു ദൈവം
എന്ന് ചൊല്ലിയ
ഗുരുദേവനെ ചില്ലുകൂട്ടിലടച്ചു
ആധുനിക ഗുരുദേവന്മാര്‍
മതവും, ജാതിയും,
ദൈവത്തിന്റെ ആത്മാവും കീറി
സ്പര്‍ദ്ധയുടെ കുന്തിരിക്കം 
പുകക്കുകയാണ്....!!

Thursday, August 30, 2012


സസ്നേഹം അന്‍വര്‍ക്കക്ക്
************************************
മലയാളത്തിന്റെ സാംസ്കാരിക
ഭൂമികയില്‍ നിന്ന്
സ്നേഹത്തിന്റെ
അനുപമമായ കൂട്ടായ്മക്ക്
തിരി കൊളുത്തിയ നന്മ ഹൃദയം

തളിയിലുദിച്ച പുതിയ നക്ഷത്രം
പ്രവാസത്തിന്റെ ഇരുണ്ട മാനത്ത്
വെളിച്ചം നഷ്ടപെട്ടവര്‍ക്ക്
കാരുണ്യത്തിന്റെ ചൂട്ടുമേന്തി
വഴികാട്ടിയായി നടന്നു

കാതങ്ങള്‍ താണ്ടി
അമ്പത്തൊന്നക്ഷര മലരുകള്‍ തന്‍
മഹത്വത്തെ
ഇമറാത്തി പെണ്ണിന്റെ നെഞ്ചില്‍
അഭയം തേടിയ പ്രവാസികള്‍ക്ക്
പകര്‍ന്നു കൊടുത്തു

തിരികെയൊന്നും പ്രതീക്ഷിക്കാതെ
കനിവിന്റെ അക്ഷയപാത്രം തുറന്നു
നിരാലംബരുടെ കൈകളില്‍ കോരി നിറച്ച
ചുവന്ന ആകാശത്തിന്റെ കാവല്‍ക്കാരന്‍

പിറന്ന മണ്ണിലെ
നാട്ടു പാതകളെ, നടവരമ്പുകളെ,
പ്രണയത്തിന്റെ പത്മതീര്‍ത്ഥ തുള്ളികളെ
ഹൃദയ കുംഭത്തില്‍
ഒളി മങ്ങാതെ സൂക്ഷിക്കുന്ന
വിപ്ലവത്തിന്റെ ഉപാസകന്‍


ഓര്‍മ്മകള്‍ ജീവിതത്തിനു
സുഗന്ധമാണ് നല്‍കുന്നത്
മനുഷ്യന്‍ പടവെട്ടി മരിക്കുന്ന മണ്ണില്‍
മാനവികത ജീവിച്ചിരിപ്പുണ്ടെന്ന്
അങ്ങയെ പോലുള്ളവര്‍
ഞങ്ങളെ ഓര്‍മിപ്പിക്കുന്നു

സഖാവേ,
അകലെയെങ്കിലും
അരികത്തു ചേര്‍ന്നു നിന്ന്
ഞങ്ങള്‍ ചാര്‍ത്തുന്നു ;
അഭിവാദ്യങ്ങള്‍...!!!

Friday, August 24, 2012

നാലാം എസ്റ്റേറ്റ്‌ **********************

നാലാം  എസ്റ്റേറ്റ്‌
**********************
ഇന്നലെ 
പലചരക്ക് കടയില്
പിണ്ണാക്ക് പൊതിഞ്ഞ
മരവിച്ച പത്രത്തിന്റെ
നാല് കോളം വാര്‍ത്തയില്‍
ആഗോള പ്രതിസന്ധി
ഞെരുങ്ങുന്നുണ്ടായിരുന്നു

പൂര പറമ്പിലെ
ചോര നിറമുള്ള
മിഠായി വില്പനക്കാരന്റെ
ചതുര പലകക്കടിയില്‍
ഒരു കെട്ടു പത്രത്തിനകത്ത് 
ഹരിത വിപ്ലവം
സുഖനിദ്ര പൂണ്ടു

ബിവറേജ് ക്യൂവില്‍
നിന്നു വാങ്ങിയ 
ബെക്കാഡി കുപ്പിയെ
കെട്ടിപിടിച്ചിരിക്കുന്ന 
കടലാസിലെ 
സോമാലിയന്‍  പട്ടിണി കോലങ്ങള്‍
ഇപ്പോള്‍  മരിച്ചിരിക്കാം

ഇന്ന്
കുടിയിറക്കപ്പെട്ടവന്റെ 
പൂര്‍വികരുടെ നെഞ്ചത്ത്
ഗോള്‍ഫ് പന്തുരുട്ടി കളിക്കുന്ന
അഭിനവ മുതലാളിക്ക്
അടിവസ്ത്രമുണക്കാന്‍
വിശറിയായ് വീശുന്ന
നാലാം  എസ്റ്റേറ്റ്‌
 

നാളെ
പണച്ചാക്കുകള്‍
നനച്ചിട്ട
വലിയ വാരിക്കുഴികളില്‍ വീണ്
നാലാം  എസ്റ്റേറ്റ്‌
ഇടിഞ്ഞു പൊളിഞ്ഞു
നിലം പരിശായി  വീഴും.....!!!!

Thursday, August 16, 2012

പ്രണയത്തിന്റെ ജ്യാമിതീയം


നമുക്കിടയിലെ പ്രണയം
പലപ്പോഴും
സങ്കീര്‍ണ്ണമായൊരു
അങ്കഗണിതമായിരുന്നു..,
സ്വപ്ന സംയോഗങ്ങള്‍
സങ്കലനം നടത്തി
ഉത്തരം മുട്ടിപ്പോയ പ്രണയം..
വിട്ടുവീഴ്ച്ചകളുടെ അനുപാതം
കപടനീരിന്റെ ഒറ്റതുലാസില്‍
ആടിയുലഞ്ഞ പ്രണയം..
പരിഭവങ്ങള്‍
ചേര്‍ത്തു വെച്ചു നീ
എന്റെ നിത്യ സ്നേഹത്തെ
വ്യവകലനം ചെയ്തപ്പോള്‍
സങ്കല്‍പ്പങ്ങളും അനുമാനങ്ങളും
വട്ടപൂജ്യം പോലെ
ചോര്‍ന്നൊലിച്ച പ്രണയം..
അനുരഞ്ജനങ്ങളുടെ
ഉസാഘയും, ലസാഗുവും 
ആയിരം തവണ
കൈകോര്‍ത്തു വെച്ചിട്ടും
മാനനിര്‍ണ്ണയത്തിനു
വകയില്ലാതെ
അകല്‍ച്ചയുടെ അനന്തഗണം
ബാക്കിയായ പ്രണയം..
ഒന്നു മാത്രമറിയാം;
ഇന്ന് നീയെനിക്ക്
അളക്കാനാവാത്ത
ആരമുള്ളോരു  വൃത്തമാണ്..!!!

Wednesday, August 8, 2012

ഇറോം നിനക്ക് വേണ്ടി



ഇറോം,
ഇംഫാലില്‍ വെടിയൊച്ചകള്‍
നിലച്ചിട്ടില്ല..,
ഇരുള് വീഴും  നേരത്ത്
ഇടവഴികളിലിഴയുന്ന
രതിയുടെ മൂര്‍ഖന്മാര്‍
ഫണം താഴ്ത്തിയിട്ടില്ല..,
നൊമ്പരങ്ങളുടെ പരലുപ്പ് ചാലിച്ച്
സങ്കട കടല്‍ തീര്‍ത്ത
ആയിരം അമ്മമാരുടെ
തേങ്ങലുകള്‍, ഗദ്ഗദങ്ങള്‍
ഒടുങ്ങിയിട്ടുമില്ല..

നനഞ്ഞ മാറില്‍ വീഴുന്ന
അധിനിവേശത്തിന്റെ  നഖക്ഷതങ്ങളില്‍
വിലാപം  അടിയറ വെക്കപ്പെട്ട ,
മുലക്കച്ച പോലും  സ്വന്തമല്ലാത്ത
അനേകം മനോരമ ദേവിമാര്‍
ഖുന്‍ഗാ   നദിയില്‍
കനവു പാത്രം
പളുങ്കു പോലെ വീണുടഞ്ഞ
എത്രയോ ബാല്യങ്ങള്‍

അധികാര നൗകയില്‍
ശീല്‍ക്കാരമുയര്‍ത്തി
ഭരണ പുംഗവന്മാര്‍
അദൃശ്യമായ തടവറയില്‍ തളച്ച്
നിന്റെ  ആത്മബോധത്തിന്
വിലയിട്ടപ്പോഴാണ്
ഉരുക്ക് വനിതയായി നീ
ഉയിര്‍ത്തെഴുന്നേറ്റത്

ഋതുഭേദങ്ങളില്ലാതെ
അശാന്തിയുടെ ഗ്രീഷ്മാതപത്തില്‍
വെന്തുരുകുന്ന നിന്റെ ജനതയ്ക്ക്
സ്വാതന്ത്ര്യത്തിന്റെ വസന്തം
അകലെയല്ലെന്നു
നിന്റെ മിഴികളിലെ  തിളക്കം
ഞങ്ങളെ പഠിപ്പിക്കുന്നുണ്ട്

ഒരു നാള്‍
പുതുലോകമുണരും...,
നിന്റെ തളരാത്ത
ആത്മവീര്യത്തിനു മുന്നില്‍
ഈ നിശബ്ദ ലോകം തലകുനിക്കും  
'ഇന്ത്യയുടെ രത്നം'
തുടലുകളൂരി
തലയുയര്‍ത്തി നില്‍ക്കും..

അന്ന്
നിന്റെ ഹൃദയ കുസുമത്തില്‍
അധിനിവേശത്തിന്റെ
തോക്കിന്കുഴലുകള്‍ തളച്ചിട്ട
സ്വാതന്ത്ര്യത്തിന്റെ സുഗന്ധം
വസന്തമായ്‌ പടര്‍ന്നൊഴുകും
അതുവരെ
ഞങ്ങളീ നെറികെട്ട ജന്മങ്ങള്‍
നിസംഗമായ മൗനം  തുടരും

Thursday, August 2, 2012

ഓര്‍മ്മയിലൊരു പുള്ളോത്തി



ഓര്‍മ്മചെപ്പിലോരായിരം മഞ്ചാടി
തുള്ളി കളിച്ചു നടപ്പുണ്ട്,
മഞ്ചാടി കൂട്ടത്തില്‍ മിന്നുന്ന പുഞ്ചിരി
പൊന്നു പോലുള്ളോരെന്‍ മുത്തശ്ശി
 
നക്ഷത്രം മിന്നുന്ന ആകാശ കീഴില്‍  
മുത്തശ്ശി ചൊന്ന കഥകള്‍ മൊത്തം  
പുള്ളോര്‍വീണയും പുള്ളോര്‍കുടവും
പുള്ളോത്തി പാടുന്ന പാട്ടുകളും
മുത്തശ്ശിക്കൊപ്പം എത്ര പറഞ്ഞാലും
തീരാത്തോരോര്‍മ്മയായ്‌ പുള്ളോത്തി
പുള്ളോര്‍കുടം മീട്ടി നാവേറ് പാടും  
പൊള്ളു പറയാത്ത പുള്ളോത്തി

മുത്തശ്ശിക്കച്ചാരം പണ്ടേ കിട്ടിയ
തെക്കെതൊടിയുടെ മൂലയ്ക്ക്
കിട്ടാകടം കേറി തെക്കെമാവില്
കെട്ടിമരിച്ചൊരു മുത്തശ്ശന്‍
നാഗത്തറയില്‍ വിളക്കു കൊളുത്താതെ
നാഗത്തന്മാര്‍ക്ക്  പാലു കൊടുക്കാതെ
ദോഷങ്ങളേറീട്ടു തെക്കേമാവില്
കെട്ടി മരിച്ചൊരു മുത്തശന്‍

എത്രയോ വര്‍ഷങ്ങള്‍  ചിത്തം  നശിച്ച പോല്‍
മുത്തശ്ശി  പോയി വിളിച്ചത്രേ
എത്രയടക്കീട്ടും പിന്നെയുമെത്തുന്നു
മുത്തശ്ശന്റാത്മാവുണരുന്നു
അച്ഛനിടക്കെന്നോ  അന്യദേശത്തേക്ക് 
ഉദ്യോഗം നേടി  പോയപ്പോള്‍
ഒറ്റക്കായീ അമ്മയും , മുത്തശ്ശീം
എത്രയോ രാത്രി കരഞ്ഞത്രേ 

ഉണ്ണി പിറന്നപ്പോളീ മുഖം കണ്ടപ്പോള്‍
എല്ലാം തെളിഞ്ഞെന്നു മുത്തശ്ശി
പിന്നെയുമേറെ ദുരിതകടലുകള്‍
അച്ഛന്‍ നീന്തി കടന്നത്രേ
പുള്ളോത്തി  പാടിയാല്‍ എല്ലാം ശമിക്കും
എന്ന് പറഞ്ഞു മുത്തശ്ശി 
പുള്ളോര്‍കുടം മീട്ടി നാവേറ്  പാടിക്കാന്‍ 
പുള്ളോര്‍  കുടിലില്‍ പോയച്ഛന്‍


പുഞ്ചവയല്‍ താണ്ടി പുള്ളോര്‍കുടമേന്തി 
മെല്ലെ വരുന്നുണ്ട് പുള്ളോത്തി
 പുള്ളോര്‍കുടം മീട്ടി നാവേറ്  പാടും
പൊള്ളു പറയാത്ത പുള്ളോത്തി
പുള്ളോര്‍കുടത്തിലുയിരു നിവേദിച്ചു
നാഗത്തറയില്‍ വിളക്ക് കൊളുത്തി-
യകമ്പടിയായിട്ടാത്മാവ് നല്‍കി 
കളംപാട്ടു പാടുന്നു പുള്ളോത്തി 

നാഗരാജാവിനെ   നാവില്‍ വിളിച്ചു
നൂറും പാലും നേദിച്ചു  നല്കി്
പിള്ളയെ തീണ്ടിയ ദോഷങ്ങളൊക്കെയും
നാവേറ് പാടുന്നു പുള്ളോത്തി
കുഞ്ഞാകുമ്പോഴേയെന്റെയുള്ളില്‍
പുള്ളോത്തി  ഭീതി വരച്ചിരുന്നു...,
പുള്ളോത്തി  പാടുന്ന പാട്ടില്‍ നിറയെ
ആയിരം നാഗങ്ങള്‍ വന്നിരുന്നു...

അമ്മേടെ മടിയിലിരിക്കുമ്പോഴും
ഉള്ളില്‍ നിറയുന്ന നാഗങ്ങള്‍
എല്ലാം കനിയുവാന്‍  അമ്മ കൈകൂപ്പുന്നു
നീളെ പാടുന്നു പുള്ളോത്തി
പാടി കഴിയുമ്പോള്‍ ദേവിയെ ധ്യാനിച്ച്‌ 
 കണ്ണുകള്‍  പൂട്ടുന്ന  പുള്ളോത്തി
നാഗത്തറയില്‍ വിളക്ക് കൊളുത്തുവാന്‍ 
 നാഗമായ് കല്‍പ്പിച്ചു  പുള്ളോത്തി

ദോഷങ്ങളൊക്കെയും മാറുവാന്‍ ദേഹത്തു
മെല്ലെ തലോടുന്നു  പുള്ളോത്തി 
ഭസ്മം വരയ്ക്കുന്നു നെറ്റിയില്‍ മുത്തുന്നു 
നാഗമാതാവായി പുള്ളോത്തി


പുള്ളോര്‍വീണ തന്‍ കമ്പിയുലഞ്ഞു
പുള്ളോര്‍കുടത്തിന്റെ ചരട് മുറിഞ്ഞു
അല്ലലുയിരില്‍ നിറഞ്ഞുവെന്നാലും
നന്മ വെടിയാത്ത  പുള്ളോത്തി
 
പുള്ളോത്തി  ഉള്ളിലോരോര്‍മ്മയാണ്
പുണ്യം പകര്‍ന്നൊരു  രൂപമാണ്
നെല്ലും പതിരും കുഴഞ്ഞ പുതുമണ്ണില്‍
നന്മയുയരുന്ന പാടമാണ്
തിന്മ വളരുന്ന ജീവിത പാതയില്‍ 
നന്മ ചൊരിയുന്ന   പാഠമാണ്.



Wednesday, August 1, 2012

നിഷാന

 
നിഷാന,
നിനക്കു വേണ്ടി ഞാനൊന്നും പകുത്തു വെച്ചില്ല
നമുക്ക് തമ്മില്‍ പരസ്പരം
നിഗൂഡതയായിരുന്നു..
ഒരിക്കലും എത്തിപിടിക്കാന്‍ കഴിയാത്ത,
അവ്യക്തമായ സ്വപ്നങ്ങളിലെ
പുകമഞ്ഞു പോലൊരു നിഗൂഡത..
കടവന്ത്രയിലെ
ഇടിഞ്ഞു വീഴാറായ പുസ്തകശാലയില്‍
അനുരാഗ നിറം വാരിത്തേച്ച
ചുവന്ന പുസ്തകങ്ങളിലെ ആയിരം വരികളില്‍
പലപ്പോഴും കണ്ണുകള്‍
ഒരുമിച്ചുടക്കിയിട്ടുണ്ട്..
ശിലകളും, ധാതുക്കളും,
പുരാതന ജീവികള്‍ ഉയിരുടച്ച്
സുഷുപ്തിയിലഭയം തേടിയ
കുമ്മായകവചങ്ങളും
ഗതകാല സ്മൃതികള്‍ അയവിറക്കുന്ന
മുറിയുടെ മൂലയ്ക്ക് വെച്ചാണ്‌
ഞാനെന്റെ ആദ്യചുംബനം നിനക്ക് തന്നത്
അനുവാദമില്ലാതെ ആര്‍ത്തലച്ചു പെയ്ത
വികാര പെരുമഴയോട്
അരുതേയെന്നു വിലപിച്ച
തളിരിലയെ പോലെ
അന്ന്
നിന്റെ കവിളിണയില്‍
പരിഭവത്തിന്റെ ചെങ്കടല്
തിരയടിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്..
പിന്നെ
നക്ഷത്രങ്ങള്‍ രതിയുടെ ഗീതകം പാടിയ
നിലാവുള്ള എത്രയോ രാത്രികളില്‍
നിന്റെ പ്രണയാര്‍ദ്രമായ മൊഴിക്കുടം
തുളുമ്പുന്നതു കണ്ട്
അവ നാണിച്ചു തല താഴ്ത്തിയിട്ടുണ്ട്..
നിഷാന,
ഇന്ന് ഞാന്‍
ഈന്തപനകളുടെ നാട്ടിലാണ്..
തിരക്കുകളൊഴിഞ്ഞു മനസെന്ന മരണവീട്
ശൂന്യമാകുമ്പോള്‍
ചിന്തകളിലിപ്പോഴും നീ ഓടിയെത്താറുണ്ട്..,
ഒഴിഞ്ഞ മദ്യകുപ്പിയിലെ
ഒടുവിലത്തെ തുള്ളി പോലെ
ഓര്‍മ്മചെപ്പിലിപ്പോഴും നീ..
നിഷാന.

Monday, July 30, 2012

ഭീതി**************





ഇന്നലെ

വായനാശാലയിലെ ചിതലരിച്ച
പുസ്തകങ്ങളില്‍ നിന്നിറങ്ങി വന്ന്
കഥ പറഞ്ഞ
ഇതിഹാസ നായകരുടെ
നിഴലുകള്‍ക്ക് പിന്നില്‍
പ്രതിനായകരുണ്ടായിരുന്നില്ല
ഇടവഴിയിലെ ഇരുട്ടില്‍ കറുത്ത പൂച്ച
വട്ടം ചാടിയിരുന്നില്ല
പാതിരാവില്‍
തുളവീണ പുല്ലുപായയില്‍
വാത്സല്യ ചോറുമായി
ഉറങ്ങാതെ കാത്തിരുന്ന
അമ്മയുടെ കണ്ണില്‍
ഭീതിയുടെ കനലെരിഞ്ഞിരുന്നില്ല
ഉറങ്ങാന്‍ നേരം
എന്റെ തലയിണക്കടിയില്‍ ഞാന്‍
കഠാര ഒളിപ്പിചിരുന്നില്ല
ഇന്ന്
ഇരുട്ട് വീണ
വായനശാലയിലെ പുസ്തകങ്ങളില്‍ നിന്ന്
പ്രതിനായകര്‍ ഇറങ്ങി വന്ന്
കാതില്‍
വിഫല വിമോചനത്തിന്റെ കഥകള്‍
പറയുന്നുണ്ട്..,
ഇടവഴിയില്‍ അനേകം കരിമ്പൂച്ചകള്‍
ഒളിഞ്ഞിരിപ്പുണ്ട്
പാതിരാവില്‍
ശരറാന്തല്‍ വെളിച്ചത്തിനെ തോല്‍പ്പിച്ച്
അമ്മയുടെ കണ്‍കളില്‍
ഭീതി എരിയുന്നുണ്ട്‌
എന്റെ തലയിണക്കടിയില്‍
ഞാനൊരു കഠാര ഒളിപ്പിച്ചിട്ടുണ്ട്........

Wednesday, July 18, 2012

അവിരാമം*****

അവിരാമം*****

ഇന്നലെകളിലെ വാത്സല്യത്തിന്റെ വസന്തം
നമുക്ക് എവിടെയാണ്
നഷ്ടമായത്..... ?
മണ്ണിലെവിടെയോ നന്മ കണം ബാക്കിയുണ്ടെന്ന
അത്ഭുത വാര്‍ത്തയറിഞ്ഞ്
ഗവേഷകര്‍ തിരക്കിട്ട തിരച്ചിലിലാണ് ...
സ്നേഹശൈലമുരുകിയൊലിച്ച
കാമചൂരിന്റെ നാട്ടില്‍
രതിവൈകൃതങ്ങളില്‍ അഭിരമിച്ചു
ഇരുകാലി മൃഗങ്ങള്‍ തീര്‍ക്കുന്ന
അമ്ല തടാകങ്ങള്‍
സാംസ്കാരിക ഭൂമികയിലെ
ഇടത്തോടുകള്‍ ലക്‌ഷ്യം വെച്ച്
അനുസ്യൂതമൊഴുകുന്നു..
ഒറ്റമുലച്ചിയുടെ കണ്ണുനീര് വീണ രാജസദസ്സില്‍
ഭൂതകാലത്തിന്റെ കല്പ്പടവുകളിലെവിടെയോ
കാണാചങ്ങലയണിഞ്ഞു
നിശബ്ദനാക്കപ്പെട്ട സത്യം അടയിരിപ്പുണ്ട്...
ആയിരം വിശന്ന വയറുകള്‍,
അന്നമിരക്കുന്ന പിഞ്ചുകൈകള്‍
അവ
കണ്ണീരുപ്പു കലര്‍ന്ന കലങ്ങിയ കണ്ണു തുറന്ന്
ഭൂമിയില്‍ തീമഴ പെയിക്കും..
അന്നും
അച്ഛന്‍ മകളെ അമ്മയാക്കുന്ന
ഉത്തരാധുനിക കാലത്തിന്റെ വാക്താക്കള്‍
ഗര്‍ഭസ്ഥശിശുവിന്റെ നെഞ്ചു തുളച്ചു
ശൂലം കയറ്റി ശൂരത്വമാഘോഷിക്കും.,
അശരണരായ അഗതികളുടെ അടിവസ്ത്രത്തിന്
കപ്പം ചുമത്തും..,
മധുചഷകം നുണഞ്ഞു ഭൂമിയെ
ആത്മഹത്യാ മുനമ്പില്‍ നിന്ന്
തള്ളി താഴെയിടും..
പ്രപഞ്ചമുല്ഭവിച്ച തീപ്പൊരിയില്‍ നിന്ന്
സൗരയൂഥം മഹാവിപത്തിന്റെ തമോഗര്‍ത്തമായി
താഴേക്കു പതിക്കും......
അപ്പോഴും
അകലെ
നശിച്ച മനസുകളിലെ തിന്മയറിയാതെ
പുതിയ ജീവന് വളരാന്‍ വിളനിലമൊരുക്കി
അക്ഷയപാത്രത്തില്‍ അന്നം നിറച്ച്
ഏതോ ഒരു അമ്മഗ്രഹം
വിഫലമായ കാത്തിരിപ്പ് തുടരും...

Tuesday, July 17, 2012

ഗന്ധര്‍വയാമം***************




ഗന്ധര്‍വയാമം ********

ഞാനൊരു കടല്‍ക്കുതിര..,
ഏകാന്തതയുടെ
അത്യഗാധ നീലിമയില്‍ നിന്ന്
കാലത്തിന്റെ ഒറ്റച്ചുഴിയില്‍പെട്ട്
പ്രണയ തീരത്തടിഞ്ഞ കടല്‍ക്കുതിര..
എന്റെ നിറവയറിനകത്ത്
പ്രതീക്ഷയുടെ വെളുത്ത ഗോളങ്ങള്‍
അടക്കം ചൊല്ലുന്ന
മന്ത്രങ്ങള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്....
ഊഴം കാത്ത് അവയോരോന്നും
വികാര സ്വപ്നങ്ങളുടെ
സ്വയംവര മണ്ഡപത്തില്‍
സാഫല്യത്തിന്റെ മിഥിലജയെ തേടി
ശൈവചാപം കുലക്കാനുള്ള സിദ്ധികള്‍
സ്വായത്തമാക്കുന്നുമുണ്ട് ...
ഇനി വരും
പ്രകാശവര്‍ഷത്തിന്റെ
അരനാഴികക്കപ്പുറം
എനിക്കായൊരു ഗന്ധര്‍വയാമം...
അന്ന്
നിന്റെ ഉടയാടകള്‍ക്കുള്ളിലെ
നനുത്ത ഹൃദയത്തില്‍
ഞാന്‍ വിശുദ്ധിയുടെ ആദിപാപം തിരയും..
നിന്റെ മുലകളില്‍ വിരലോടിക്കുമ്പോള്‍
മാറിലൊളിപ്പിച്ച സരോദില്‍ നിന്ന്
ബിഥോവന്റെ സംഗീതം ഞാന്‍ കേള്‍ക്കും..
പിന്നെ
അധരങ്ങളില്‍
അനുരാഗസന്ധ്യക്ക്
അസ്തമന സൂര്യന്‍
ചുവന്ന ചക്രവാളം തീര്‍ക്കും..
ഒടുവില്‍
നിന്റെ മിഴിചെപ്പിലൊളിപ്പിച്ച
മരണത്തിന്റെ മഹാസമുദ്രത്തില്‍
ഞാന്‍ നീന്തിത്തുടിക്കും..

Friday, July 13, 2012

കാലികം

അപരിഷ്കൃതര്‍
ആത്മാഭിമാനത്തില്‍ 
ചൂണ്ടയിട്ടു വലിക്കുമ്പോഴും
ആത്മസംയമനതിന്റെ
വാല്മീകത്തിലടയിരിക്കുന്ന
അഭിനവ ഗാന്ധിമാര്‍...

Thursday, July 12, 2012

തലയോട്ടിയുടെ വിലാപം******


ശതകോടി നക്ഷത്രങ്ങള്‍
കറുത്ത ചക്രവാളത്തിന്റെ
തടവറക്കകത്ത്
ആത്മാഹൂതിയില്‍
ആനന്ദം കണ്ടെത്തുന്ന ഒരു നാള്‍ വരും...,
അന്ന്
ശവംനാറി പൂക്കള്‍ വസന്തമൊരുക്കും..,
ഭൂമിയുടെ നെഞ്ചകം പിളര്‍ന്നു
കാലത്തിന്റെ കരിമണലില്‍ കുഴിച്ചിട്ട
എന്റെ തലയോട്ടി
കാറ്റിനോട് കഥ പറയും..
അഭിരതികള്‍, ആത്മപീഠകള്‍,
അനേകം തവണ വെന്തു മരിച്ച
ആത്മബോധത്തിന്റെ മാറ് പിളര്‍ന്ന
അനുരഞ്ജനങ്ങളുടെ  ആലിംഗനങ്ങള്‍,
വിലാപങ്ങളുടെ വിസ്ഫോടനങ്ങളില്‍
നിലംപൊത്തി വീണ സ്വപ്ന മേടകള്‍,
വിഷലിപ്ത സ്നേഹത്തിന്റെ വിത്തെറിഞ്ഞ്
കബന്ധങ്ങള്‍ മുളപ്പിച്ച
ഭൂതകാലത്തിന്റെ രണ നിലങ്ങള്‍...
കഥകളുടെ അന്ത്യത്തില്‍
എന്റെ തലയോട്ടി കണ്ണീര്‍ വാര്‍ക്കും..,
അപ്പോള്‍
ആയിരം തമോഗര്‍ത്തങ്ങള്‍
അസംഖ്യം തലയോട്ടികള്‍ക്ക്
കാവല്‍ നില്‍ക്കുന്ന
കറുത്ത സൂര്യന്റെ കാല്‍ച്ചുവട്ടില്‍
നീയെന്റെ തലയോട്ടിയും അടക്കം ചെയുക..

Saturday, July 7, 2012

അപ്പുണ്ണിയേട്ടന്‍*********



അപ്പുണ്ണിയേട്ടന്‍
ശരിക്കും ഒരത്ഭുതമാണ്..,
തലയില്‍ തെരിക വെച്ച്
തനിയെ ഓലകെട്ടുമേന്തി
പള്ളപ്രത്തെ നാട്ടുവഴികളിലൂടെ
നടന്നു പോകുന്ന ,
നൂറ്റൊന്നു വയസുള്ള
അപ്പുണ്ണിയേട്ടന്‍..
കാക്കൊള്ളി കാവിലെ
കുടുംബക്ഷേത്രത്തില്
ഇന്നും
അപ്പുണ്ണിയേട്ടന്‍ തുള്ളാറുണ്ട്...
മഞ്ഞ പട്ടുടുത്ത് , കാലില്‍ ചിലമ്പിട്ടു,
ഭക്തിയുടെ പരകോടിയില്‍
ഭഗവതിയെത്തുമ്പോള്‍
വാളുകൊണ്ട് നെറ്റിയില് വെട്ടാറുമുണ്ട്..
പേരക്കുട്ടീടെ മോളെ കല്യാണത്തിന്റെ
തലേന്ന്
ഒന്നര കുപ്പി റാക്കടിച്ചു ,
ഉടുമുണ്ടൂരി തലയില്‍ കെട്ടിയ
അപ്പുണ്ണിയേട്ടന്‍
ചുവടു വെച്ച് പാടിയ ഭരണി പാട്ടില്‍
കലവറയിലെ പണിക്കാരി പെണ്ണുങ്ങള്‍
നാണിച്ചു നിന്നപ്പോള്‍
നിലാവിനൊപ്പം
ചിരിയുടെ തൃശൂര്‍ പൂരം
ആ പന്തലില് പെയ്തിറങ്ങിയതാണ്..
പുറമ്പോക്ക് ഭൂമിയില്
കാല്‍പ്പന്തു കളിക്കുന്ന ചെക്കന്മാര്‍ക്ക് ,
രാമേട്ടന്റെ പറമ്പില്
കയറു പിരിക്കുന്ന പെണ്ണുങ്ങള്‍ക്ക്‌,
അമ്പല കുളത്തില്
കുളിക്കാന്‍ വരുന്ന ആണുങ്ങള്‍ക്ക്
ഒക്കെയും
അപ്പുണ്ണിയേട്ടന്‍
എന്നും അപശകുനമാണ്..
പക്ഷെ
ആരോടും മിണ്ടാതെ
വേച്ചു വേച്ചു തലയാട്ടി നടന്നു പോകുന്ന
അപ്പുണ്ണിയേട്ടന്‍
പള്ളപ്രത്തുകാര്‍ക്ക് നിത്യ കാഴ്ചയാണ്..
വാര്‍ധക്യം വെള്ള പൂശിയ കണ്ണുകളില്‍
ഭൂതകാലത്തിന്റെ നേരിയ തിളക്കം
ഞങ്ങള്‍ കണ്ടിട്ടുണ്ട്...
ആയിരം തേന്‍ വരിക്കകളെ പെറ്റ
മുത്തശ്ശി പ്ലാവിന്റെ ചോട്ടില്
അപ്പുണ്ണിയേട്ടന്‍ പലപ്പോഴും
ഒറ്റക്കിരിക്കാറുണ്ട്‌..,
ചോദിച്ചാല്
മരിച്ചു പോയ ലക്ഷ്മ്യേടത്തി
അടുത്തു വന്നു
സ്വര്‍ഗ്ഗതതിലെ കഥകള്‍ പറയാറുണ്ടത്രെ .
പള്ളപ്രത്തെ ആള്‍കൂട്ടങ്ങളിലൊക്കെ
വര്‍ഷങ്ങളായി
അപ്പുണ്ണിയേട്ടന്‍ ഒരു കഥയാണ്‌..
ഇന്നും
അപ്പുണ്ണിയേട്ടന്‍ നടക്കുന്നുണ്ട്..,
നാഗരികതയുടെ കമ്പളം മൂടാന്‍ കൊതിക്കുന്ന
ചെമണ്ണു പാറിയ നാട്ടുവീഥികളില്‍
ഗ്രാമീണതയുടെ
നന്മ വറ്റാത്ത പഴയ വെളിച്ചവുമായി
അപ്പുണ്ണിയേട്ടന്‍....

Sunday, July 1, 2012

അഭിനിവേശം********

അഭിനിവേശം********

അധിനിവേശം  ഒരു   തരത്തില്‍ 
അഭിനിവേശമാണ് ..,
തപ്തദീപ്തമായ  വസന്ത  മേഖലയിലേക്ക്
നിസഹായതയുടെ  കപട  നീരുമായി
കടന്നു  വരുന്നവന്റെ  അഭിനിവേശം …
പൌരാണികതയുടെ  പരമ ചരിത്രം
പെരുവിരല്‍ താഴ്ത്തി നടന്ന 
സുമേറിയന്‍ സാംസ്കാരിക  ഭൂമികയില്‍
വിസ്മൃതിയുടെ  വൈകല്യം  ബാധിച്ചു
പുതിയ  നാഗരികര്‍
അപകര്‍ഷതയുടെ
കൈവിലങ്ങുകള്‍  തേടി  നടക്കുന്നുണ്ട് …
ഇതിഹാസങ്ങളൊഴുക്കിയ  ചോരയില്‍ നനഞ്ഞ
തിരുനെറ്റിത്തടം   തുടച്ചു
വ്യഭിചാരത്തിന്റെ  ഹരിനീല  മേടയില്‍
വിലകുറഞ്ഞ  തത്വസംഹിതകള്‍  കത്തിച്ചു,
രതിയുടെ  വിയര്‍പ്പു  ഗന്ധവുമായി
അഭിനവ  ഈഡിപ്പസുമാര്‍
അമ്മയെ  വേള്‍ക്കാന്‍  കാത്തിരിപ്പുണ്ടാവും ..
വിഭജനത്തിന്റെ  ആയിരം  സാധ്യതകള്‍
തീര്‍ത്ത  വിഹായസിലേക്ക്
ഭൂതകാലത്തിന്റെ  നനഞ്ഞ  ചാരത്തില്‍  നിന്ന്
സാമ്രാജ്യത്വത്തിന്റെ 
പുതിയ  ഫീനിക്സ്  പക്ഷികളുടെ  ചിറകടിയൊച്ച …
അടിവയറ്റിന്റെ അകകാമ്പില്‍   നിന്നുല്ഭവിക്കുന്ന
വിശപ്പിന്റെ  വികിരണങ്ങള്‍ക്ക്
തരംഗദൈര്‍ഘ്യത്തില്‍  അണുവിട  വ്യതാസമില്ല …
അജ്ഞതയുടെ  ആരണ്യകത്തിനകത്ത്
വസന്തം  ഒളിപ്പിച്ചവരുടെ
വ്യര്‍ത്ഥ വിലാപങ്ങള്‍ക്ക്‌  നടുവിലേക്ക്
വിശുദ്ധ  സ്തോത്രവുമായി  വിരുന്നിനെത്തുന്നു
പിലാതോസിന്റെ  സന്തതികള്‍ ..!!!

Friday, June 29, 2012

വട്ടന്‍ ഹൈക്കു ചിന്തകള്‍*****************

വട്ടന്‍ ഹൈക്കു ചിന്തകള്‍*****************



കടലാസ് തോണിയില്‍
കണവനെ തേടിയിറങ്ങിയ
കാന്താരിയാമൊരു
കട്ടുറുമ്പ്..

...........................................

കാലം കൊളുത്തിവെച്ച
പ്രാരാബ്ദ തീയില്‍
വരണ്ടു പോയ
ഓര്‍മകളുടെ തടാകം

……………………

ആകാശ പള്ളിക്കൂടം വിട്ടു
മഴതുള്ളി കുഞ്ഞുങ്ങള്‍
ഭൂമി മൈതാനത്തില്
ഓടി കളിച്ചു...

…………………………..

ലോകം മുഴുക്കെ
വട്ടില്ലാത്തോനെ തേടി
വട്ടു മൂത്ത വട്ടന്മാര്‍............

...................

ചിരിയുടെ ആധിക്യം
ചിന്തകളില്‍
ഭ്രാന്തിന്റെ ഉന്മാദം...

....................

വട്ടന്റെ
പൊട്ടി പൊട്ടിച്ചിരിയില്‍
പൊട്ടിച്ചിതറിയ
കപട ലോകം..

.................

വട്ടു മൂത്ത
അപ്പൂപ്പന്‍താടിക്ക്
ആകാശത്തൂടെ
വഞ്ചി തുഴയാന്‍ മോഹം.............

.......................

കല്ലിനു
കുഞ്ഞു നക്ഷത്രത്തെ
പ്രണയിക്കാന്‍ ഭ്രാന്ത്...........

Wednesday, June 27, 2012

മഴ


മഴ
പ്രതീക്ഷയാണ് ..,
പട്ടുനൂലിന്റെ  നൈര്‍മല്യമുള്ള
ഹൃദയേശ്വരിക്ക്
ആലിംഗനത്തിന്റെ  ആത്മ  കമ്പളം പുതക്കാന്‍
കാത്തിരിക്കുന്ന  പ്രിയതമനെ  കുറിച്ചുള്ള
പ്രതീക്ഷയുടെ  നീല  ജലാശയം ..

മഴ
അമ്മയാണ് ..,
ഏകാന്തതയുടെ  കൂരിരുട്ടില്‍
മാറോടു  ചേര്‍ത്ത്
ദലമര്‍മ്മരങ്ങളുടെ താളത്തില്‍
താരാട്ടു പാടുന്ന
വാത്സല്യത്തിന്റെ  അമൃത  വര്‍ഷിണി …

മഴ  പ്രേമാശ്രുവാണ്..,
മേഘമല്‍ഹാറിന്റെ  അശ്വരഥത്തില്‍
അകലെ
ഹുസ്സൈനിയെ  തേടി  പോയ
താന്‍സെന്റെ
ഹൃദയാക്ഷരങ്ങളോട് ചേര്‍ത്തു വെക്കാന്‍
തലമുറകളിലൂടെ
അവളുതിര്‍ക്കുന്ന  പ്രേമാശ്രു ..

മഴ
സുഹൃത്താണ് ..,
ആരോരുമറിയാതെ
സാന്ത്വനം  പകരാന്‍  കൊതിക്കുന്ന,
നിമിഷാര്‍ധങ്ങളില്‍
ആത്മാവിലേക്ക്  അലിഞ്ഞു  ചേരുന്ന
ആത്മഹര്‍ഷത്തിന്റെ  ശ്വേത  ബിംബം  …

മഴ
നൊമ്പരമാണ് ..,
കാലത്തിന്റെ  വീഥിയില്‍
മരണം  തീര്‍ത്ത 
വാരിക്കുഴികളില്‍  വീണ്
മനസ്സില്‍  നിന്നടരാന്‍  തുടങ്ങുന്ന
നിസഹായതയുടെ  ഓര്‍മ്മകള്‍
അദൃശ്യമായി
വേട്ടയാടുന്ന  രാവുകളില്‍
അവര്‍ണ്ണനീയമായ 
കറുത്ത  ബാഷ്പം തീര്‍ക്കുന്ന 
അസഹ്യമായ നൊമ്പരം ..

മഴ
സ്നേഹമാണ്  ..,
നന്മ  വറ്റിയ  ലോകത്ത്
മാനം  പൊഴിക്കുന്ന
സ്നേഹത്തിന്റെ 
നിസ്വാര്‍ത്ഥ  കണികകള്‍ …


മഴ
അനുഭൂതിയാണ് ..,
വര്‍ണ്ണവും ,വസന്തവും ,
വിരഹവും , വിഷാദവും  ചാലിച്ച്
പോയ  കാലത്തിന്റെ 
നേരിയ  ചാലില്‍  നിന്ന്
നാളെയുടെ  ആഴക്കടലിലേക്ക്
ഇറ്റു  വീഴുന്ന
അനശ്വരമായ  അനുഭൂതിയുടെ
നിലക്കാത്ത  ധാര …

മഴ......

Tuesday, June 26, 2012

മീസാന്‍ കല്ലുകള്‍****

മീസാന്‍ കല്ലുകള്‍****
മീസാന്‍ കല്ലുകള്‍****

മീസാന്‍ കല്ലുകള്‍
ഓര്‍മ്മപെടുത്തലുകളാണ്
മരിച്ചവരെ കുറിച്ചല്ല..,
മറിച്ച്
ജീവിച്ചിരിക്കുന്നവര്‍ക്ക്
മരണത്തെകുറിച്ചുള്ള
ഓര്‍മ്മപെടുത്തലുകള്‍
മീസാന് കല്ലുകള്‍
അടയാളങ്ങളാണ്
നന്മയെ കാലടിയില്
ചവിട്ടിയരച്ചവരെയും,
കാലത്തിന്റെ കടലില്
ചോരത്തുപ്പി
ജീവിതത്തിന്റെ കപ്പലിന്
നങ്കൂരമിടാന് ആഴം തേടുന്നവരെയും,
കറുത്ത നിറമുള്ള
മരണത്തെ ഓര്‍മിപ്പിക്കുന്ന
നിറമില്ലാത്ത അടയാടങ്ങള്‍..
മരണം
വിട്ടുവീഴ്ച്ചകളില്ലാത്ത
ധാര്ഷ്ട്യക്കാരനാണ്..
സുഖലോലുപതയില്
അഭിരമിക്കുന്നവനോടും,
വറുതിയുടെ കായലില്
പ്രതീക്ഷയുടെ വലയെറിയുന്നവനോടും,
ഒരു പോലെ സമത്വം കാട്ടുന്ന
സ്വെചാധിപതിയായ ധാര്ഷ്ട്യക്കാരന്..
ഇനി നമുക്ക്
കഥ പറയുന്ന മീസാന് കല്ലുകള്‍ക്ക്
കാതോര്‍ക്കാം..,
ആയിരം കുതിരകളുടെ കുളമ്പടി നാദം..
ലോകത്തിന്റെ നിലക്കാത്ത ഹര്‍ഷാരവം..
എല്ലാമൊടുങ്ങുന്നത്
നനഞ്ഞ മണ്ണില് വെരാണ്ട് കിടക്കുന്ന
ഈ ചരിത്രത്തിന്റെ
ശിലാഫലകങ്ങള്‍ക്കു കീഴെ...
മീസാന് കല്ലുകള്ക്ക് മരണമില്ല......

Sunday, June 24, 2012

മഴ പ്രണയം

പണ്ട്
ആകാശവും ഭൂമിയും
പ്രണയിച്ചു തുടങ്ങിയ നാള്‍...
ഒരുമിച്ചു
കഥകള്‍ പറഞ്ഞ്
ആലിംഗനം ചെയ്ത്
പ്രണയത്തിന്റെ സൌരഭ്യം
നുകര്‍ന്ന നാള്‍...
അരികെയിരുന്നിട്ടും
പ്രണയം കാണാതെ കണ്ണടച്ച ഭൂമിയെ
പലവുരു പ്രളയം കൊണ്ടാഞ്ഞടിച്ച
ചതിയനായ കടല്...
ആകാശം കെട്ടിപിടിച്ചു
സ്നേഹച്ചുംബനങ്ങള്‍ നല്‍കിയപ്പോള്‍
വേദന മറന്നു
പുതിയ
പ്രണയ ഗീതകങ്ങള്‍ തീര്‍ത്ത ഭൂമി..
കാറ്റിനെ കൂട്ടുപിടിച്ച്
ഭൂമിയുടെ മാറില്‍ നിന്നാകാശത്തെ
അടത്തിയ മാറ്റിയ
കലി തുള്ളിയ കടല് തീര്‍ത്ത
അഗാധമാം വിടവ്..
മനം നൊന്ത ഭൂമിക്കു വേണ്ടി
ആകാശമിന്നും
മേഘകണ്ണുകള്‍ തുറന്നു
ഭൂമിയുടെ മാറില്‍
മഴയായി പെയുന്നു....!!

Wednesday, June 20, 2012

പൂരക്കാഴ്ച*********

പൂരക്കാഴ്ച*********

ഒരിക്കല്‍
ചിരവയും, മുക്കണ്ണന്‍ ചിരട്ടയും കൂടി
കുടമാളൂര്‍ പൂരം കാണാന്‍ പോയി
കവലകള്‍ കണ്ടു,
വയലേലകള്‍ കുറുകെ നടന്ന്,
കല്ലുവെട്ടിയ പാതകള്‍ പിന്നിട്ട്
പുഴ നീന്തി കുടമാളൂര്‍ എത്തി
അതിശയത്തിന്റെ ആകാശത്തിന് കീഴില്‍
ആദ്യം അരയാല് കണ്ടു
പിന്നെ
കാഴ്ചകളുടെ ഘോഷയാത്രകള്‍..
കുലുങ്ങി കുലുങ്ങി,
പായാരം പറഞ്ഞ്
കടമിഴിയെറിഞ്ഞ
കരിവള പെണ്ണുങ്ങള്‍..,
കലപില കൂട്ടിയ, കുരുത്തം കെട്ട 
ഇരുത്തം വരാത്തൊരു
കുഞ്ഞുപീപ്പിയുടെ കരച്ചില്..,
കരിമഷിയോടു കെറുവിച്ചു
കണ്ണ് നിറച്ച
ചുവന്ന കവിളുള്ള സിന്ദൂരപൊട്ട്.., 
തിരക്കിനിടയിലും ധ്യാനം പൂണ്ടിരിക്കുന്ന
ഉണങ്ങിയൊടിഞ്ഞൊരു വയസന്‍ കരിമ്പ്..,
വെടി പറയുന്ന തലമൂത്ത
ജിലേബി  കൂട്ടത്തിനിടയില്‍
വായാടിയായൊരു വിളഞ്ഞ ഉണ്ണിയപ്പം..,
ആളെ മയക്കുന്ന വശ്യ സുഗന്ധം പേറി
മാദക തിടമ്പുകള്‍; മുല്ലപ്പൂ സുന്ദരികള്‍..,
ചിരിയുതിര്‍ക്കുന്ന 
പൊരിമണി കൂട്ടത്തില്‍ 
നില മറന്നു നീരാടുന്ന
നരയുടെ തുള വീണ നെയ്യപ്പം..,
തളര്‍ന്നു 
മയങ്ങിയുണര്‍ന്നപ്പോഴെക്കും
അമ്പലമുറ്റത്ത്  
കാഴ്ചകളുടെ പഞ്ചാരി മേളം
കലാശം കൊട്ടിയിരുന്നു...

Tuesday, June 19, 2012

താണ്ഡവം

മഴ താണ്ഡവത്തിനു
വെമ്പുന്നു
മാനത്തെ
കാര്‍മേഘ കരിങ്കാളി..!!

Friday, June 15, 2012

മനോഹരമീ ഭൂമി********

മനോഹരമീ ഭൂമി********

കൊത്തുപണിയുള്ള ചെപ്പ് തുറന്നപ്പോള്‍
മുറ്റം ചുവന്നു തുടുത്തു .,
മഞ്ചാടിപെണ്ണൊരു കുന്നിമണിക്കൊപ്പം
കണ്ണാരം പൊത്തിക്കളിച്ചു
അക്കര കാവില് വേല കാണാന്‍ പോയ
അപൂപ്പന്‍ താടി ചിരിച്ചു
കൊച്ചുങ്ങള്‍ കാട്ടുന്ന വിക്ക്രസ്സു കണ്ടിട്ടു
പോയ ബാല്യത്തെ നിനച്ചു
പാറി പറന്നൊരു വാലില്ലാ തുമ്പിയോ-
പായാരം ചൊല്ലുവാന്‍ പാഞ്ഞു
കൈതപ്പൂ ചുണ്ടത്തു മുത്തുന്ന
വണ്ടിനോടോരോ കഥകളായ് ചൊന്നു
കഥകേട്ടു മാനത്തു നാണിച്ചു നിന്നൊരു
മഴവില്ലു കണ്ണൊന്നടച്ചു പിന്നെ-
മധുചോരും ശലഭത്തിന്‍
മൊഴിയൊന്നു കേള്‍ക്കുവാന്‍
അനുവാദം കാത്തങ്ങു നിന്നു
മഴ പെയ്ത പാടത്ത് ചിരിമേളം തീര്‍ക്കുന്ന
തവളകള്‍ ചാടി കളിച്ചു
പശിയടങ്ങാതൊരു ചിവിടിതുര്‍ത്തീടുന്ന
നിലവിളി കേള്‍ക്കാന്‍ മറന്നു
കണ്ണു തുറന്നപ്പോള്‍ കാഴ്ചകള്‍ കണ്ടപ്പോള്‍
ഉറഞ്ഞു നിറഞ്ഞു തുളുമ്പി..,
ചുറ്റിലും വിടരുന്ന സുന്ദര ദൃശ്യങ്ങള്‍
എത്ര മനോഹരം ഭൂമി...

Wednesday, June 13, 2012

കാഴ്ച**********

കാഴ്ച**********

നക്ഷത്രങ്ങളില്ലാത്ത
ആകാശമാണ്‌
ഞാന്‍ സ്വപ്നം കാണുന്നത്..,
ഒറ്റുകാരന്റെ
കപട മിഴികളുമായി
നിലാവ് കാവലില്ലാത്ത ഒരു രാത്രി..
മഞ്ഞു മൂടിയ മലകള്‍ക്ക് മേലെ
തണുത്തു മരവിച്ച കൈകള്‍ നീട്ടി
പുഴയെ മാടി വിളിക്കുന്ന
ഒരൊറ്റ മരം..
അകലെയേതോ താഴ്വരയില്‍
കളഞ്ഞു പോയ വസന്തത്തെ കുറിച്ച്
വിലാപങ്ങളുടെ ശ്രുതി മീട്ടി
പാടുന്ന വിരഹിയായ കുയില്‍....
ഇരുട്ട് വെളിച്ചം വീശുന്നത്
കാണാകാഴ്ച്ചകളിലേക്ക്
മാത്രമല്ല..,
സുഖ ദുഖങ്ങളുടെ
സമാന്തര രേഖകള്‍ക്കിടയില്‍
വിലപേശി തളര്‍ന്നുറങ്ങുന്ന
ലോകത്തിനു നേരെ കൂടിയാണ്..
നക്ഷത്രങ്ങളെ
കണ്ണു കുത്തി പൊട്ടിച്ച്
ഭൂമിയിലെ
വ്യഭിചാര ശാലകളില്‍
വില്‍പ്പനക്ക് വെച്ചതാരാണ്..?
ദിന രാത്രങ്ങളില്‍
സ്വാര്‍ത്ഥതയുടെ
നൂല് ചേര്‍ത്തു വെച്ച്
ചതിയുടെ വല നെയുന്ന
സുഖഭോഗികളുടെ മണ്ണില്‍
വരണ്ട
നന്മയുടെ പാടം..
സ്വാതന്ത്ര്യമെന്നത്
ആഘോഷമാണ്
മരണമണി മുഴങ്ങുന്ന
ഭൂമിയുടെ നെറുകയില്‍
കലാപത്തിന്റെ
കരിമ്പടം മൂടാന്‍
കാത്തിരിക്കുന്ന
കാലത്തിനു കൈവന്ന
അഭേദ്യമായ അധീശത്വം....

Sunday, June 10, 2012

പാഥേയം*****

പാഥേയം*****

മനസിന്റെ പടിപ്പുര മേഞ്ഞ 
സ്വപ്നങ്ങളുടെ  പനയോലകള്‍ 
ഇളകി വീഴുന്നു
പൊളിഞ്ഞു വീണ   പടിവാതിലിന്‍ മേല്‍
നഷ്ടബോധത്തിന്റെ  ചിതലുകള്‍ തീര്‍ത്ത  
വരണ്ട ചാലുകള്‍..
ഉപബോധത്തിന്റെ ഗിരിശൃംഗങ്ങളിലെവിടെയോ
കടപുഴകി വീണ  പ്രതീക്ഷയുടെ പേരാല്..
ഭൂതകാലത്തിന്റെ
നിലം പൊത്താറായ അറയില്‍ നിന്നു
ചിറകു വെച്ച് പറന്നുയരുന്ന  
കപടസ്നേഹത്തിന്റെ  കടവാവലുകള്‍......
നിസംഗതയുടെ മേദസ്സ്  വമിഞൊഴുകിയ  
ചിന്തകളുടെ  ചിരാതില്‍ 
നൊമ്പരങ്ങളുടെ കരിന്തിരി ഗന്ധം..
എവിടെയാണ് വെളിച്ചം...?
ഏകാന്തതയുടെ 
ഈ ഇരുണ്ട നാലുകെട്ടിനകത്ത്
അഗാധമാം ചുഴിയില്‍  ഒറ്റപെട്ട
നീലവാലന്‍ മത്സ്യത്തെ പോലെ ഞാന്‍......

Friday, June 8, 2012

സ്വപ്നം***

സ്വപ്നം***

യാത്രയില്‍ എന്റെ
ഇടതു ചേര്‍ന്ന്
വസന്തം വേണം
വാതിലിനരികില്‍
ഓടിവന്നു പുണരാന്‍
ഒരു പഴയ ഓലക്കുട വേണം
ആലവട്ടങ്ങളില്ലാതെ
തെന്നല് പകരാന്‍
നീ പകുത്ത
കിനാവ്‌ വേണം
ഓര്‍മകളില്‍
നീറി നീറി മരിക്കേണം
നിന്റെ ഓര്‍മകളില്‍
നീറി നീറി മരിക്കേണം

Sunday, June 3, 2012

പിന്നാമ്പുറത്തെ പ്രണയം*********

പിന്നാമ്പുറത്തെ പ്രണയം*********

വെയിലും മഴയും ഒരുമിച്ചു വന്നു
താളം പിടിച്ച
കന്നിമാസത്തിലെ ഒരു നനുത്ത പുലരിയിലാണ്
ഉരല് ഉലക്കയുടെ താലിച്ചരടിനു മുന്നില്‍
കഴുത്ത് നീട്ടിയത്
മുറത്തിനെ പ്രണയിച്ച്
ഉലക്കയെ വെള്‍ക്കേണ്ടി വന്നപ്പോഴും
ഉരല് കരഞ്ഞില്ല
വിട പറയാന്‍ നേരം
പരുപരുത്ത ചുമരില്‍ തലതല്ലി കരഞ്ഞ
മുറം..
ഗതകാല സ്മ്രുതികളിലെങ്ങോ
ഉരലിടിച്ച മധുര സ്വപ്‌നങ്ങള്‍ ചേറി
പതിരും നെല്ലും തിരിച്ച
വിശാല മനസുള്ള മുറത്തിനെ
പിന്നെയാരും പിന്നാമ്പുറങ്ങളില്‍ കണ്ടില്ല …
അരികെ
ആട്ടുക്കല്ലിന്റെ മാറില്‍
സുഖനിദ്ര തേടിയിരുന്ന ആട്ടുകുഴ
ഇതൊന്നും അറിയാതെ സഫലമായ സ്വപ്നത്തിന്റെ
അഗാധമായ ആനന്ദത്തിലായിരുന്നു …
നെഞ്ചിലുരുമ്മി കുശുമ്പു പറഞ്ഞു
ചിണുങ്ങി കരഞ്ഞ അമ്മികുഴ
കനം കൂടിയൊരു കറുത്ത കായത്തെ
കുറ്റം പറയുന്ന തിരക്കിലും..
ഉണക്കതേങ്ങയോട് ശൃംഗാരം പറഞ്ഞു
ഹൃദയം കൈമാറുന്ന
കുരുത്തംകെട്ട കുറ്റിചൂലിനോട്
അടക്കം പറയുന്ന വെട്ടുകത്തി ..
അകലെ
ഓട്ടുരുളി ഉപേക്ഷിച്ച് ഏകയായ
മെലിഞ്ഞ പപ്പടംകുത്തി തീര്‍ത്ത ശോകകടലില്‍
അടുക്കളപുറത്തെ പിറുപിറുക്കലുകള്‍
അലിഞ്ഞു ചേര്‍ന്നിരുന്നു ….

Wednesday, May 16, 2012

മണലാരണ്യത്തില്‍ നിന്ന്******

ഉണര്‍ന്നെണീറ്റ പ്രഭാതത്തിനു മുമ്പ്
വെളിച്ചം വീണ മലയുടെ
താഴ്വരയിലായിരുന്നു ഇന്ന്...
വരണ്ട തൊണ്ടക്ക്
ഒരു തുള്ളി വെള്ളം ചോദിച്ചപ്പോള്‍
കൈകുടന്ന നിറയെ കോരിതന്ന കുഞ്ഞുചെടി..,
എന്ത് സുന്ദരിയായാണ്
അവളീ മണ്ണില്‍ വളരുന്നത്‌..
ഇല പൊഴിഞ്ഞൊരു മരത്തിനു മേലെ
കൂടുകൂട്ടിയ കുറുമ്പി പക്ഷികള്‍
നിര്‍ത്താതെ പാടിക്കൊണ്ടിരുന്നു..
താഴെ
ഉറങ്ങി മതിയാകാത്തൊരു പുല്‍ച്ചെടിയെ
പ്രണയിക്കാനുള്ള വ്യഗ്രതയില്‍
ഇതൊന്നും കേള്‍ക്കാതെ
ഒരു വെളുത്ത ചീവീട്..
ഒളിഞ്ഞു നോക്കുന്ന സൂര്യനോട്
പറന്നു വന്നൊരു വട്ടയില തലയില്‍ ചൂടി
കണ്ണാരം പൊത്തികളിക്കുന്ന വെള്ളാരംക്കല്ല്..
മണലെടുത്തു വകഞ്ഞു മാറ്റി
കറുത്ത കല്ലിന്‍മേല്‍
നഗ്നയായ പെണ്ണിന്റെ
ശില്‍പ്പം കൊത്തിവെച്ച കാറ്റ്
തേനില്ലാത്തൊരു പൂവിന്റെ തേന്‍ കുടിക്കാന്‍ വന്നു
നാണിച്ചു പോയൊരു മഞ്ഞപൂമ്പാറ്റ
അകലെ
പൊടിപ്പും തൊങ്ങലും വെച്ച് ഈ കഥ പറഞ്ഞ്
കളിചിരികള്‍ തീര്‍ത്ത മണല്‍തരികള്‍
ചാരെ
മരണമെന്ന് ചെവിയില്‍ മൂളി
പറഞ്ഞു പോയൊരു
മുടിയനായ ഈച്ച തീര്‍ത്ത
അപശകുനമൊഴികെ
മലയുടെ താഴ്വാരം
ഹരിതാഭമായിരുന്നു......

Saturday, May 12, 2012

തിരിച്ചുവരവ്‌****




ഇതെന്റെ ചുംബനമാണ്,
നിന്റെ നെറുകയില്‍ സൂക്ഷിക്കാന്‍
ഒരു പെരുമഴയിലും ഒലിച്ചിറങ്ങാതെ,
ഒരു കാറ്റിലും ഇളകിയാടാതെ
ഇത് നീ സൂക്ഷിക്കുക..
പൈന്‍ മരങ്ങള്‍ ഭൂമിയില്‍ നിന്ന്
വിട പറയുന്ന നാള്‍ ഞാന്‍ വരും
എന്റെ ചുംബനത്തിനൊപ്പം
നിന്നില്‍ നിന്ന്
എന്റെ ഹൃദയത്തിലൊരു
ചുടു ചുംബനമേറ്റു വാങ്ങാന്‍
അത് വരെ
നീ ഇത് സൂക്ഷിക്കുക
ശരറാന്തല്‍ വിളക്കുകള്‍ വെളിച്ചം വീശുന്ന
ഈ ആളൊഴിഞ്ഞ ഇടവഴിയില്‍
ഇലകളുടെ മര്‍മ്മരം കേട്ടു നീ
കാത്തിരിക്കുക
അകലെ കടല്‍ത്തീരത്ത് തിരകള്‍
കണ്ണീരോടെ മടങ്ങി പോകുന്ന നാള്‍
ഞാന്‍ വരും
അത് വരെ
നീ ഇത് സൂക്ഷിക്കുക
സലോമോന്റെ താഴ്വരയില്‍
ഒരിക്കലും വറ്റാത്ത
പ്രണയകുംഭത്തില്‍ നിന്ന്
നിനക്കായി ഞാനൊരു ചഷകം നിറയെ
മധു കൊണ്ട് വരും
അതില്‍ നീ നീന്തി തുടിക്കണം
വസന്തം ഗ്രീഷ്മത്തെ കാത്തിരിക്കുന്ന പോലെ
എന്റെ വരവും കാതോര്‍ത്ത് നീയിരിക്കുക
അകലെ കാലത്തിന്റെ വെള്ളിക്കൊടി നാട്ടിയ
നൌകയില്‍ ഞാന്‍ വരും
അത് വരെ എന്റെ ചുംബനത്തിന്റെ
ലഹരിയില്‍ നീ നിന്നെ തന്നെ മറക്കുക

Friday, May 11, 2012

ഭ്രാന്ത്******

കുശുമ്പ് പറഞ്ഞും
കേട്ടും
ഉണങ്ങി വാടിയ
മാവിന്റെ കൊമ്പിലിരുന്നു
പരദൂഷണം പറയാന്‍ വന്ന
വായാടിതത്ത
താഴെ ചെവി വട്ടം പിടിച്ച
മുടി നീട്ടിയ മുഞ്ഞ
കുറുന്തോട്ടിയെ പ്രേമിക്കാന്‍
ഒരുംബെട്ട കുരുത്തംക്കെട്ട
കാക്കയുടെ കഥ,
നീണ്ട വാലുള്ള കോഴിയും
വയറു വീര്‍ത്ത മുയലും
നിലാവ് മറഞ്ഞ രാത്രിയില്‍
സ്വകാര്യം പകുത്തെന്നു
കരിമ്പനക്കാട്ടിലെ
ഒറ്റക്കണ്ണന്‍ വേഴാമ്പല്‍ പറഞ്ഞുവത്രെ...
കാഴ്ചകള്‍ വേണ്ടാത്ത ലോകത്ത്
കെട്ടുകഥകള്‍ക്ക് കാതോര്‍ക്കാന്‍
വായാടിതത്തയെ പഠിപ്പിച്ചത്
ഇരുകാലികളായ മൃഗങ്ങളെന്ന്..!!!

Thursday, May 10, 2012

ഹദ്ദാമ*******

ഹദ്ദാമ*******

ഒറ്റ നാണയത്തിനു കിട്ടിയ
കുബ്ബൂസില്‍
ഓമന കുഞ്ഞിന്റെ മുഖം തെളിയുമ്പോള്‍
ഓര്‍മകളുടെ ഓടാമ്പല് വലിച്ചടച്ച്
ഉള്ളില്‍
ചോര്‍ന്നൊലിക്കുന്ന വിഷാദ പെരുമഴയില്‍
ഉള്ളം കഴുകി വെളുപ്പിക്കുന്നവള്‍
ഉരുകിയൊലിച്ച ജീവിത സുഖത്തിന്റെ
ചിതലരിക്കാത്ത ഏടുകള്‍ മറിച്ച്
ഏകാന്തതയുടെ
ഇരുണ്ട കോട്ടക്കകത്ത്
വേദനകളുടെ
കയ്പ്പുനീര് കുടിക്കുന്നവള്‍
തിരകള്‍ക്കുമപ്പുറത്ത്
തീരം തേടുന്ന മിഴികളോടെ
നാളുകള്‍ എണ്ണി തീര്‍ക്കുന്നവള്‍
വസന്തം തേടുന്ന സഹസ്രജന്മങ്ങള്‍ക്ക്
ജീവിതവസന്തം എറിഞ്ഞുടച്ച്
ആലവട്ടം വീശുന്നവള്‍
പ്രതീക്ഷയുടെ മിന്നാമിനുങ്ങിനെ
മനസിലടച്ചു വെച്ച്
വ്യഥകളുടെ ഇരുട്ടിലയുന്നവള്‍
കരയിലനേകം കണ്ണുകള്‍ക്ക്‌
പശിയടങ്ങാന്‍ എരിയുന്നവള്‍
ഇവള്‍ ഹദ്ദാമ..,
എരിഞ്ഞൊടുങ്ങുന്ന അനേകായിരം
ഈയാമ്പാറ്റകളുടെ പ്രതിരൂപം ....

Friday, May 4, 2012

തിമിരം****

തിമിരം****

വിശ്വാസത്തിന്റെ
വെള്ള തേച്ച ചുമരില്‍
ഒലിച്ചിറങ്ങുന്നത്
ചതിയുടെ ആര്‍ത്തവം തീര്‍ത്ത
കറുത്തചോര
ആത്മബോധം അടിയറവെച്ച്
ഉറഞ്ഞു തുള്ളുന്ന
പ്രണയകോമരങ്ങള്‍
അരികിലുദിച്ചു നില്‍ക്കുന്ന
സൂര്യന് നേരെ കണ്ണടച്ച് 
അകലെയേതോ ആകാശഗംഗയില്‍
മിഴിനട്ടിരിക്കുന്ന
വിഫല ജന്മങ്ങള്‍
കാഴ്ചകള്‍ കണ്ടു
കണ്ണ് മങ്ങുന്നു
നിറം നഷ്ടപെട്ട ജീവിത ചിത്രത്തില്‍
ഇനിയെത്ര ഏടുകള്‍......

Saturday, April 28, 2012

നക്ഷത്രകണ്ണീര്

 
 
 
 
ഒരു നക്ഷത്രം 
കരഞ്ഞു കരഞ്ഞു 
മാനം നനച്ചു

Wednesday, April 25, 2012

മരണം*****

മരണം*****

ഇന്നലെ
മനസിന്റെ തകരപെട്ടിയില്‍
ചിതലരിക്കാത്ത പ്രതീക്ഷമേല്‍ 
ഇന്ന് ചിതല് കൂടു കൂട്ടിയിരിക്കുന്നു..

സ്വപ്നങ്ങളുടെ
കുമ്മായചാന്തു കുത്തിയൊലിച്ച
ജീവിത പെരുമഴ
ചുണ്ടില്‍ വൃഥാ ചാലിച്ച
ചിരി നക്കിയെടുത്ത്
ചീറി കടന്നു പോയ കര്‍ക്കിടകം

അന്തരാളങ്ങളില്‍ 
കറുത്ത ഭ്രമരങ്ങളുടെ
അടക്കം വെച്ച  മൂളലുകള്‍
സ്മൃതിമണ്ഡപത്തിന് ചാരെ
ഭൂതകാലത്തിന്റെ അസ്ഥിത്തറയില്‍
ആരോ കെടുത്തിയ 
നന്മയുടെ ഓട്ടുവിളക്ക് 
ഉള്ളിലൊരു രോദനം

ഇതെന്റെ മരണമാണ്
വിശ്വനാഭിയില്‍
പടുവിത്തു പോലെ പിറന്ന 
സ്വത്വം നഷ്ടപെട്ടവന്റെ
വിലാപം

 

Monday, April 23, 2012

ആത്മാഹൂതി***



ചെങ്കല്ല് കെട്ടിയുയര്‍ത്തിയ
കൂറ്റന്‍ ചെങ്കോട്ടയില്
ചെഞ്ചോര തുപ്പുന്ന
കനലുകള്‍ തീര്‍ത്ത
മരണത്തിന്റെ പടുകുഴിയില്‍
ചക്കക്കുരു
ചാവേറായി
വെന്തുമരിച്ചു …..

Saturday, April 21, 2012

നൂല്‍പ്പാലം****

നൂല്‍പ്പാലം****

നമുക്കിടയില്‍ ഒരു പാലമുണ്ട്,
പ്രണയത്തിന്റെ നൂല്‍പ്പാലം
നിഗൂഡതയുടെ ചിലന്തി
ക്ഷമയോടെ വല നെയ്യുന്ന
കറുത്ത നൂല്‍പ്പാലം
സ്വാര്‍ത്ഥതയുടെ ചിതലുകള്‍
കൂട്ടം കൂടി കാത്തിരിക്കുന്ന
നേര്‍ത്ത
വിശുദ്ധിയുടെ നൂല്‍പ്പാലം
ഓരോ ചുവടിലും
മുഖത്തോടു മുഖം നോക്കി
കിനാക്കള്‍
മറഞ്ഞിരുന്നു കൊഞ്ഞനം കുത്തുന്ന
വ്യര്‍ത്ഥമാം നൂല്‍പ്പാലം
താഴെ
പ്രാരാബ്ദങ്ങളുടെ
മഹാഗര്‍ത്തം..
ഇവിടെ നാമെങ്ങനെ പ്രണയിക്കും...
നമുക്ക്
ഇനി പിന്തിരിഞ്ഞു നടക്കാം
ഈ മരണത്തിന്റെ
നൂല്‍പ്പാലത്തില്‍ നിന്ന്....

വിശുദ്ധ പ്രണയം ******

വിശുദ്ധ പ്രണയം ******


അപ്പൂപ്പന്‍ താടിക്ക്  മുരിക്കിലയോട്
ആദ്യമായി  പ്രണയം തോന്നിയത്
മഴ പെയുന്ന നേരത്ത്
മണ്ണാങ്കട്ടയെ കെട്ടിപിടിച്ചു
ചൂട് പകര്‍ന്നപ്പോഴാണ്,
പറന്നു വന്നു ചാരെ  സ്നേഹം തീര്‍ത്ത
ഒരു പോറ്റമ്മയുടെ വാത്സല്യം
പിന്നെയും പല വേള
പറന്നു പറന്നു
വാത്സല്യം പകര്‍ന്നു നല്‍കിയ
മുരിക്കിലയെ
മറഞ്ഞിരുന്നു
പ്രണയിച്ച അപ്പൂപ്പന്‍ താടി
കാലം കടന്നു പോയി
ഒരു തെറിച്ച കാറ്റ്
ദിശമാറ്റി 
അടര്‍ത്തി നീക്കിയ
രണ്ടു നനുത്ത മനസുകള്‍..
കരകവിഞ്ഞൊഴുകുന്ന
പുഴയുടെ തീരത്ത്‌
മുരിക്കില
മരണം കാത്തു കിടക്കുന്ന
നേരത്താണ്  
അപ്പൂപ്പന്‍ താടി
പ്രണയം പറയുന്നത്
ഇനി വരും  ജന്മം കണ്ടുമുട്ടാമെന്ന്
ഉറപ്പു നല്‍കിയ
മുരിക്കിലക്ക്
പുഴയുടെ മാറില്‍ നിന്ന്
രണ്ടു തുള്ളി  കണ്ണുനീര് 
മുരിക്കിലയുടെ ചുണ്ടില്‍ ഇറ്റിച്ച്
വിറയാര്‍ന്ന ചുണ്ട് കൊണ്ട്
അപ്പൂപ്പന്‍  താടി  ചുംബിക്കുമ്പോള്‍
കരഞ്ഞു കണ്ണടച്ച്
സൂര്യന്‍ പടിഞ്ഞാറസ്തമിച്ചിരുന്നു..

Saturday, March 24, 2012

തെയ്യം*****************

തെയ്യം*****************


തെയ്യം വരുന്നേ തെയ്യം വരുന്നേ
തെക്കേ മല കേറി തെയ്യം വരുന്നേ
പാടം കടന്നിട്ട് പാലം കടന്നിട്ട്
ആളും അകമ്പടി കൂട്ടരും കൂടീട്ട്
അമ്പലമുറ്റത്തെ ആലിന്റെ ചോട്ടില്
ആളെ രസിപ്പിക്കാന്‍ തെയ്യം വരുന്നേ

ചെണ്ടയും ചേങ്ങില താളവും ചേരുമ്പോള്‍
ചേര്‍ന്ന് ലയിക്കുവാന്‍ തെയ്യം വരുന്നേ
മഞ്ഞള്‍, അരിച്ചാന്തു, മനയോലയും തേച്ച്
ചെന്നിമലരും തലപ്പാളിയും വെച്ച്
കടകം, വള ചൂടി മണിക്കയലും ചാര്‍ത്തി
അലങ്കാര രൂപിയായ് തെയ്യം വരുന്നേ

എഴുത്താളര്‍ തീര്‍ത്തൊരു ചന്തത്തില്‍ വമ്പേറും
കൊണ്ടല്‍ മുടികെട്ടി തെയ്യം വരുന്നേ

മീത്തു കുടഞ്ഞിട്ട്ഭക്തര്‍ക്ക്‌ നല്കീടാന്‍
മഞ്ഞക്കുറി കൊണ്ട് രോഗം കെടുത്തുവാന്‍
ഉരിയാട്ടു കേള്‍പ്പിച്ചു ദുരിതം ശമിപ്പിക്കാന്‍
ആമോദം തീര്‍ക്കുവാന്‍ തെയ്യം വരുന്നേ

ആത്മം കൊടുത്തിട്ട് മുടിയെടുത്തീടുവാന്‍
അനുവാദം വാങ്ങുവാന്‍ തെയ്യം വരുന്നേ
മാമല നാട്ടിലെ മര്‍ത്ത്യന്റെ മനസിലെ 
വെറുമൊരു ഓര്‍മ്മയായ് തെയ്യം വരുന്നേ


വെറുമൊരു ഓര്‍മ്മയായ് തെയ്യം വരുന്നേ
വെറുമൊരു ഓര്‍മ്മയായ് തെയ്യം വരുന്നേ
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>











മീത്ത്- കിണ്ടിയില്‍ നല്‍കുന്ന പ്രസാദം(കള്ള്)
മുടിയെടുക്കൽ- തെയ്യം സമാപിക്കുന്ന ചടങ്ങ്
ആത്മം കൊടുക്കല്‍- വിടവാങ്ങുന്നതിനുള്ള അനുവാദം

Thursday, March 22, 2012

സ്വപ്നാടനം*****

സ്വപ്നാടനം*****

നിനക്ക് ഭ്രാന്താണ് …
അല്ലെങ്കില്‍ തുള വീണ ഹൃദയവും പേറി
ഈ ഇലപൊഴിഞ്ഞ വാകച്ചോട്ടില്‍
ആര്‍ക്കോ വേണ്ടി നീ കാത്തിരിക്കില്ലായിരുന്നു…
ഇന്നലെ
സ്വപ്നത്തില്‍ നിന്നുണര്‍ത്തി ഒരു വെളുത്ത പക്ഷി
പിന്നെയും പറഞ്ഞു തുടങ്ങി :
മുകിലുകള്‍ ചാമരം വീശുന്ന ആകാശ വൃന്ദാവനിയില്‍
വൃഥാ തെളിനീരു നല്‍കാന്‍ പോയ
നരവീണ തലമുടിയുള്ള മെലിഞ്ഞ വൃദ്ധന്റെ
കാഴ്ച്ചയുടെ പരിധിക്കുമപ്പുറത്ത്
ഒരു വെളുത്ത ലോകമുണ്ടായിരുന്നു ;
ദിഗന്തങ്ങള്‍ മുഴങ്ങുമാറ് നിലവിളിചോടുന്ന
ഉടയാട നഷ്ടപെട്ട പെണ്ണിന്റെ കണ്ണുനീര് വീണ്
നരച്ചുവെളുത്ത കാപട്യത്തിന്റെ ലോകം …
സിരകളില്‍ ഒഴുകാന്‍ ചുടുചോരയില്ലാതെ
വരണ്ടുണങ്ങിയ കരങ്ങള്‍ പേറുന്ന
കറുത്തരൂപങ്ങള്‍
അന്ത്യനൃത്തം ചവിട്ടുന്ന ആസുര ലോകം …
തിരകള്‍ക്കുമപ്പുറത്ത്
തിമിരം വീണ കണ്ണുതുറന്നു
തലയോട്ടികള്‍ക്ക് പോലും വിലപറഞ്ഞ
തരിശു ഹൃദയങ്ങള്‍ …
വാത്സല്യം കവിഞൊഴുകിയ സ്മൃതികള്‍ പേറുന്ന
വരണ്ടുണങ്ങിയ മാറില്‍
ഏകാന്തതയുടെ കരിവീണ മുലക്കച്ചകള്‍ ..
മറവിലിരുന്നു മേനി പകുത്ത്
പതിക്കും പ്രണയം തീര്‍ത്ത പരപുരുഷനും
പങ്കിട്ടു നല്‍കിയ
കറുപ്പും വെളുപ്പുംപാതി ചാലിച്ച വിളറിയ മുഖങ്ങള്‍ ..
പറഞ്ഞു പറഞ്ഞു
ചിന്തകളുടെ കാടിന് തീയെറിഞ്ഞു
പറന്നകന്നു പോയ പക്ഷി ..
ഉണര്‍ന്നെണീറ്റത്
തിരക്കിട്ട ലോകത്തിന്റെ ചിറകടിയൊച്ച കേട്ടാണ് …
അപ്പോഴും
അകലെ മാടി വിളിക്കുന്ന
അജ്ഞാതമായ ലക്‌ഷ്യം …..

Friday, March 16, 2012

ആത്മനൊമ്പരം***

ആത്മനൊമ്പരം***

പ്രണയ സല്ലാപങ്ങളുടെ
ഇടവേളകളില്‍ ഒന്നില്‍
അവളെന്നോട് ചോദിച്ചു:
നിങ്ങള്ക്ക് ഭ്രാന്തു തന്നെ......
തമാശകളില്ലാത്ത ജീവിതങ്ങളെ കുറിച്ച്
നിങ്ങളൊന്നും മൊഴിയാത്തതെന്ത്..?
എങ്കില്‍
ഇനി നമുക്ക്
ഗുജറാത്തിലെ
നരഹത്യയെകുറിച്ചു സംസാരിക്കാം....
ലിബിയയിലെ പട്ടിണി പാവങ്ങളെ കുറിച്ച്..
കല്ക്കത്തയിലെ
ഗതികെട്ട വേശ്യകളെ കുറിച്ച്..
തോക്കിന്‍ കുഴലില്‍ ജീവിക്കുന്ന
പാഴ്ജന്മങ്ങളെ കുറിച്ച്..
കൂടപിറപ്പിന്റെ കിടപ്പറ രംഗങ്ങള്‍
കൂട്ടരെ കാണിക്കുന്ന
പടുവിത്തുകളെ കുറിച്ച്...
വേനലും വറുതിയും തള്ളി നീക്കി
നാടിനെ മാത്രം സ്വപ്നം കാണുന്ന
പാവം പ്രവാസ ജീവിതങ്ങളെ കുറിച്ച്....
ആയിരം അമ്മമാരെ തെരുവിലെറിയുന്ന
ആധുനിക ആഭാസന്മാരെ കുറിച്ച്....
പാഷന്‍ പ്രണയങ്ങള്‍
ആത്മഹത്യ മുനമ്പിലെത്തിക്കുന്ന
ആഗോള പ്രതിഭാസത്തെ കുറിച്ച് ..
അഞ്ചു വയസുള്ള പൈതലിന്‍
അണ്ഡം തേടി പോയവന്റെ
ബീജ  പെരുമയെ കുറിച്ച്...
മതി.......
നിര്ത്തൂ .....
പറയാന്‍, ഉള്ളു തുറന്നു ചിരിക്കാന്‍
നന്മകളുടെ കാഴ്ചകള്‍ ഒന്നുമില്ലേ.....
എങ്കില്‍
ഇനി നമുക്ക് ചിരിക്കാം...
എല്ലാം മറന്ന്...
പൊള്ളുന്ന അടുപ്പിലെ,
പൊട്ടി പൊട്ടിച്ചിരിക്കുന്ന
ചിരട്ടകനലുകള്‍ പോലെ.....
നമുക്ക് ചിരിക്കാം...