Sunday, November 3, 2013

ഒറ്റമുറിയിലെ താമസക്കാർ

ഒറ്റമുറിയിലെ  താമസക്കാർ
+++++++++++++++++++++++
അവർ മൂന്നു  പേർ 
ഒറ്റമുറിയിലെ  താമസക്കാർ
ഇറ്റുവീഴുന്ന മഞ്ഞുതുള്ളികളോട്  കലഹിച്ച് ,
മഴനൂലിഴകളെ പ്രണയിച്ചു 
സ്വപ്നലോകം   പടുത്തുയർത്താൻ  കൊതിച്ച  ഒന്നാമൻ

രണ്ടാമനൊരു വിപ്ലവകാരി
മാർക്സിന്റെ മൂലധനം കരളിൽ ചൊരിഞ്ഞ
ചെന്തീയിൽ വെന്തുരുകിയ വിപ്ലവകാരി 

കറുപ്പും, വെളുപ്പും ഇടകലർന്ന ചതുരംഗ പലകയിൽ
ജീവിതത്തിന്റെ     
ചരിത്രവും, പൗരധർമ്മവും അടിയറ വെച്ചവൻ മൂന്നാമൻ

അവർ മൂന്നു പേർ  മൂന്നു സ്വപ്‌നങ്ങൾ
ദിശമാറിയിരുന്നു ധ്യാനിക്കുന്ന അടുപ്പുക്കല്ലുകളെ പോലെ
അകലേക്ക്‌ പറക്കാൻ കൊതിച്ച മൂന്നു ഋജുരേഖകൾ

അവർ മൂന്നു നക്ഷത്രങ്ങൾ
കത്തുന്ന ചിന്തകളുടെ പുസ്തകക്കെട്ടുകൾ
കാലത്തിന്റെ കൽപ്പടവിൽ വെച്ച്
മൃതിയുടെ കടലിരമ്പം തേടി മിഴികളടച്ചവർ

ഒറ്റമുറിയിലിപ്പോഴും തണുപ്പാണ്., 
മഞ്ഞുപെയ്യുന്ന യാമങ്ങളിൽ
മൂന്നു നക്ഷത്രങ്ങളിപ്പോഴും
ഒറ്റമുറിയിലിരുന്നു കഥ പറയുന്നുണ്ടായിരിക്കും.!

Friday, November 1, 2013

അനുരാഗ വിവശനായ കാമുകൻ

കറുത്ത  മുന്തിരി  പോലുള്ള  പെണ്ണേ
സുഗന്ധ  സിന്ദൂരമേറ്റും  തിടമ്പേ  
വെളുത്തക്കച്ചയിൽ  പേറുന്നതെന്തിനായ് 
അദൃശ്യരശ്മി  പോൽ  അനുരാഗബാണം

കുഴച്ച  മണ്ണിൽ  നിന്നുയിർത്തെഴുന്നേൽക്കു-
മുറച്ച  വെങ്കല പ്രതിമയെ  പോലെ
കൊളുത്തി  വെച്ചാരു മൃദുമാറിടത്തിൽ
നിറങ്ങൾ  മിന്നുന്ന  പൂത്താലബിംബം

മിനുക്കി വെച്ചോരു കൈക്കുഴിക്കുള്ളിലെ
മടക്കുപ്പർവത  നിരകൾക്കിടക്ക്
കളഞ്ഞു  പോയൊരെൻ  ഹൃദയം തിരഞ്ഞു ഞാൻ
തനിച്ചു  നിൽക്കുന്നതറിയാത്തതെന്തേ

തുടുത്ത നിന്റെയീ  അധരപുടങ്ങൾ
ചുവപ്പു  തുപ്പും  ചെറിപ്പൂക്കൾ  പോലെ
കിനാവിലിറ്റിറ്റു വീഴുന്ന നേരം
വസന്തമെന്തെന്നറിയുന്നൂ  ഞാനും
 
കരിമരുന്നിന്റെ  നിറമുള്ള  പെണ്ണേ 
നിൻ
ചിരിയിലിന്നാരു  വെടിയുപ്പു  തേച്ചു
മിഴിതുറന്നെന്നെ  നോക്കെന്റെ  പെണ്ണേ
മതിമറന്നു ഞാൻ  നില്ക്കട്ടെ  ഭൂവിൽ

+++++++++++++++++++++++++++++++

Tuesday, October 29, 2013

പേക്കിനാവ്

നഫീസയുടെ തുടുത്ത മുലകൾക്ക്
മൽഗോവ മാമ്പഴത്തിന്റെ
നിറമാണ്
കരിവണ്ടിന്റെ ചേലുള്ള കണ്ണുകളും
തേനൂറുന്ന ചുണ്ടുകളുമുള്ള
നഫീസ

സഫീന കറുത്തിട്ടാണ്
ദാരിദ്ര്യത്തിന്റെ
കരിമ്പലടിച്ച മേനിയിൽ
മെലിഞ്ഞുണങ്ങിയ കരിമുലകൾ
കുഴിഞ്ഞ പിഞ്ഞാണത്തിൽ
കാലം കോരിവെച്ച
തുറിച്ച രണ്ടു മിഴികൾ

അത്തറ് പൂശിയ
പത്രാസ്സു പെണ്ണുങ്ങൾ
പിത്തന പറയുന്ന
കല്യാണപന്തലുകളിൽ
സഫീനയെ കുറിച്ച്
ആരും പറയാറില്ല.

പിന്നെയെന്താണ്
സഫീനാ,
നഫീസയുടെ തുടുത്ത മുലകളേക്കാൾ
നിന്റെ
തുറിച്ച മിഴികളെന്നെ
കൊളുത്തി വലിക്കുന്നത് ?

Friday, October 25, 2013

മൂന്നു ക വി ത

മൂന്നു    ക വി ത


****
കണ്ണീരിനു  വിലയില്ലാത്ത നാട്ടിൽ
കറപുരണ്ട കരളിനു പോലും വിലയുണ്ട്‌
കച്ചവടത്തിനു വെച്ചത്
അച്ഛന്റെ കരളാണെങ്കിലും
കഴുത്തറപ്പൻ വില വാങ്ങുന്ന കാലം.!

വി
****
വിതച്ചതൊക്കെയും വിളവെടുക്കാനായില്ല
വിതച്ചതു മുഴുവൻ വിത്തായിരുന്നില്ല
വെളിച്ചമെത്താത്ത പാടത്ത്
വിത്തെറിയുന്നതു  വിഫലമാണ്  .!


*****
തനിച്ചിരിക്കുമ്പോൾ തോന്നും
താനാണ് ലോകമെന്ന്.,
തനിച്ചിരുന്നു  മടുക്കുമ്പോൾ
താനേ ലോകം തിരി തെളിക്കും.!

Friday, October 18, 2013

സ്വപ്നഭൂമിക ********************

സ്വപ്നഭൂമിക
********************
സ്വപ്നസാഗരത്തിലെ ഒറ്റചുഴിയിലകപ്പെട്ട
നിന്റെ നീലമിഴികളിൽ
പതഞ്ഞൊഴുകുന്നത്
പ്രണയത്തിന്റെ തിരയിളക്കം
പ്രണയം
ശരത്ക്കാല  മേഘങ്ങളെ  പോലെയാണ്
അകലങ്ങളിൽ നിന്ന് മോഹിപ്പിക്കുന്ന,
വിദൂര വിസ്മയത്തിന്റെ
സരോവരം തീർക്കുന്ന
ശരത്ക്കാല മേഘങ്ങൾ
സമതലങ്ങൾ താണ്ടി വരുന്ന കാറ്റിനുമുണ്ടു
നിന്റെ പ്രണയത്തിന്റെ ശീൽക്കാരം
പ്രണയമെന്നത്
നിറമില്ലാത്ത കിനാക്കളിൽ നിന്നു-
മോടിയൊളിക്കാനുതകുന്ന
നനുത്ത താഴ്വാരം
ഒരുവേള നിശാഗന്ധികളുടെ ജനനം
ഓർമിപ്പിക്കുവാനായിരിക്കും
ഹൃദയത്തിൽ അദൃശ്യമായ് പൂക്കുന്ന
ചെറിപ്പൂക്കളുടെ സുഗന്ധം
പ്രണയമെന്നത് മൗനമാണ്‌
മൗനത്തിൽ മുങ്ങിയ
നിന്റെ പ്രണയത്തിൽ ഞാനിപ്പോൾ
അടയിരിക്കുകയാണ്,
നിശയുടെ നിശ്വാസത്തിലലിയുന്ന
നിലാവു പോലെ...  

Friday, August 16, 2013

ഒരു വിപ്ലവകാരിയുടെ അന്ത്യക്കുറിപ്പ്

ഒരു വിപ്ലവകാരിയുടെ അന്ത്യക്കുറിപ്പ്
++++++++++++++++++++++++++++++++

ഇനി നിനക്കെന്നെ പോസ്റ്റുമോർട്ടം ചെയ്യാം
എന്നിലെ മനുഷ്യനിപ്പോൾ മരിച്ചിരിക്കുന്നു

പോസ്റ്റുമോർട്ടം ടേബിളിൽ
ഇരുമ്പുകൂടം കൊണ്ട് നീയെന്റെ തലയോട്ടി
തച്ചു തകർക്കുമ്പോൾ
അതിനുള്ളിലൊരു മസ്തിഷ്ക്കം
ഉണർന്നിരിക്കുന്നുണ്ടായിരിക്കും.,
ധവളമോഹങ്ങൾ അതിർവരമ്പു കല്പ്പിച്ച
ചുവന്ന ഭൂപടങ്ങളിൽ
വിമോചനത്തിന്റെ തീ തെളിയുന്ന
സ്മൃതിമണ്ഡപം

ഫിദലിന്റെ ഗറില്ലാക്കൂട്ടം
വിപ്ലവത്തിന്റെ മഹാസമുദ്രത്തിലേക്കെറിഞ്ഞ
ഗ്രാന്മയുടെ നങ്കൂരം
എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയിരിക്കും    

തെരുവുകളിലെ  രക്തം
സിരകളിൽ കോരിയൊഴിച്ച
നെരൂദയുടെ വരികൾ
എന്റെ സ്വനപേടകത്തിലപ്പോഴും
മുഴങ്ങുന്നുണ്ടായിരിക്കും

ഇസഡോര  ഡങ്കന്റെ
വിയർപ്പേറ്റു വിരിഞ്ഞ  മുലക്കച്ചകൾ
കിനാവിൽ ആയിരം തവണ ചുംബിച്ച 
എന്റെ അധരങ്ങളപ്പോഴും 
തുടിക്കുന്നുണ്ടായിരിക്കും

കരളിന്റെ ഇടുങ്ങിയ മേടുകളിൽ
ലഹരിയുടെ ശിൽപ്പികൾ  കൊത്തിവെച്ച
ഗുഹാചിത്രങ്ങൾക്കുമേൽ 
കരിപുരണ്ടിട്ടുണ്ടായിരിക്കും

ഒടുവിൽ നീയെന്റെ ജിഹ്വയിൽ 
അധികാരത്തിന്റെ ശൂലം കയറ്റാൻ
തുനിയരുത്
മരിക്കുമ്പോൾ ഞാനൊരു സൂഫിയായിരുന്നു., 
കാഷായവസ്ത്രം ധരിച്ചു
കുരിശിന്റെ വഴിയെ  നടന്നുപോയ  സൂഫി 
 ++++++++++++++++++++++++++++++++++++

 

Sunday, July 21, 2013

നൊസ്റ്റാൽജിയ

നൊസ്റ്റാൾജിയ
********************
ഇന്നലെയുടെ കണ്ണീര്‍ വീണു
നനഞ്ഞു കുതിർന്ന സിന്ദൂരചെപ്പ്

ഭൂതകാലത്തിന്റെ
രഥചക്രമുരുണ്ട്
ചതഞ്ഞരഞ്ഞ മയിൽപ്പീലി

കൗമാരത്തിന്റെ
ഇടവഴികളിലെവിടെയോ
മഴയേറ്റ്
ഇതളുലഞ്ഞ താമരപ്പൂവ്

കദനത്തിന്റെ കുഞ്ഞോളങ്ങളില്‍
ചിതറി തെറിച്ച വളപ്പൊട്ട്

ഓർമ്മകളുടെ കർക്കിടകകാറ്റ്
ഉള്ളിലെ
ഉണങ്ങാത്ത മുറിവുകളെ
ചുംബിക്കുമ്പോള്‍,
അകതാരിൽ നിന്ന്
പേരറിയാത്തൊരു നൊമ്പരം


Thursday, July 18, 2013

എത്ര കരഞ്ഞിട്ടും
തോരാതിരിക്കാൻ വണ്ണം
പരിഭവക്കടലുറങ്ങുന്നുവോ
നിന്റെ മിഴികളിൽ വാനമേ.!

Thursday, June 27, 2013

അനശ്വര നിദ്ര



അനശ്വര നിദ്ര
******************
മഴമേഘങ്ങളെ,
നിങ്ങള്‍
മരിച്ചവരുടെ ദൂതുമായ്‌ പോകയാണോ

മലമുകളില്‍ നിന്ന്
മഞ്ഞുതാഴ്വരയും കടന്ന്
ചെറിപ്പൂക്കളെ തഴുകിയെത്തുന്ന കാറ്റ്
മരിച്ചവരുടെ കഥകള്‍ പറയാറുണ്ട്‌

ശവകുടീരങ്ങൾക്കു  മീതെ
ധ്രുവനക്ഷത്രങ്ങളായി ഉദിച്ചുയരുന്ന
ആത്മാക്കളോരോന്നും
സകലലോക സഞ്ചാരിയാം കാറ്റിനോട്
ചകിത സ്വപ്നങ്ങളുടെ 
വ്യഥകള്‍ പങ്കുവെക്കും


അതിരാത്രങ്ങൾക്കു   പിറകെ പെയ്യുന്ന
കനത്ത പേമാരിയെ പോലെ
മരണത്തിന്റെ ഉലയില്‍
ജീവിതക്കൂടം തകർന്നു  വീണവര്‍
വിഷാദത്തിന്റെ കണ്ണീരുപ്പു ചാലിച്ചു 
വ്യാകുലതകള്‍ എണ്ണിയെണ്ണി പറയും 

ചിറകു വെച്ച് പറന്നുയരും മുന്പേ
കാലത്തിന്റെ വിളക്കുകാലില്‍
ചിറകെരിഞ്ഞു വീണ
കുഞ്ഞിളം പൂമ്പാറ്റകള്‍

പരലോകത്തിന്റെ  കല്പ്പടവില്‍ നിന്ന്
മരണം കൈമാടി വിളിക്കുമ്പോള്
നിരാലംബ നയനം നിറച്ച്
മറവിയുടെ കല്പ്പടവില്‍
തലയിടിച്ചു മരിക്കേണ്ടി വരുന്ന
സഹസ്രകോടി ജന്മങ്ങള്‍

മരണത്തിനും ജീവിതത്തിനുമിടയില്‍ നിന്ന്
കാറ്റ് കഥപറയുമ്പോള്‍
മഞ്ഞുതാഴ്വരകളില്‍
മരിച്ച മനസുകളുടെ തേങ്ങലുകള്‍
++++++++++++++++++++++++++++

Wednesday, May 22, 2013

പരാശരി

നിനക്കു ചുറ്റുമീ
ഭ്രമണപഥത്തിലൂ-
ടിനിയെത്ര നാള്‍ ഞാന്‍
വലംവെച്ചു നീങ്ങും
ഉദിച്ചു പൊങ്ങുന്ന ചിന്തകള്‍
ഹൃത്തട-
മെരിച്ചു തീർക്കുമ്പോൾ
ഞാനെന്തു ചെയ്‌വൂ
വെളിച്ചമറ്റോരു
നക്ഷത്രമുള്ളില്‍
ജനിച്ചു വീഴുന്ന
സൗരയൂഥത്തില്‍
തിളക്കമില്ലാത്ത
ആയിരം ഗോളങ്ങള്‍
വിറച്ചു നില്ക്കുന്ന
അന്ധകാരത്തില്‍
വസന്തമില്ലാത്ത
പൂക്കള്‍ പൊഴിയാത്ത
കിനാക്കളെമ്പാടും
നിറഞ്ഞ നെഞ്ചില്‍
വരണ്ട ചിന്തകള്‍
ചുട്ടുപൊള്ളിക്കുന്ന
നശിച്ചു പോയോരീ
ഭ്രമണപഥത്തില്‍
ഒരിറ്റുനീർ വാർത്തു
ജഡത്വമേറ്റൊരു   
കവിത്വമെന്നില്‍ മരിച്ചിടട്ടെ

Friday, May 17, 2013

നിന്റെ മുടിയിഴകളിൽ
പ്രണയത്തിന്റെ
കടലിരമ്പം
കാറ്റേ, നീ മൂളും
പ്രണയത്തിന്റെ രാഗമെൻ
ബാസുരിയിൽ തുടിക്കുന്നു.!

Tuesday, May 14, 2013

രാമൻ

 രാമന്‍
***********
വിഭജനത്തിന്റെ  മുറിവുണങ്ങാത്ത
ചോരപ്പാടു കല്ലിച്ച
പഞ്ചാബിന്റെ മണൽപരപ്പിലിരുന്നു
രാമനിപ്പോഴും പരിതപിക്കുന്നുണ്ടാവും

ലാഹോറിലെ രാമന്‍
അശാന്തിയുടെ  വെടിയൊച്ചകൾക്കു
നടുവിലാണെങ്കിൽ,
വരിയുടക്കപ്പെട്ട
അയോദ്ധ്യയിലെ രാമന്‍
സവർണ്ണരുടെ തടവറയിലാണ്

വെടിയേറ്റ ഗാന്ധിയുടെ 
കരളുതിർത്ത നിണവുമായി
സബർമതിയിലെ  രാമനിപ്പോഴും
കരയുകയാണ്

വഡോദരയിലെ തെരുവോരങ്ങളില്‍
ചിതകൾക്കിടയിലുരുന്നു 
അഭിനവരാമന്‍
മതേതരത്വത്തിന്റെ എല്ലിന്ക്കൂടു
തിരയുന്നുണ്ടാവും

രാമനൊരു ഉപോൽപ്പന്നമാണ്
വിശ്വാസങ്ങളെ വില്പ്പനയ്ക്ക് വെച്ചവര്‍
മോഹനവാഗ്ദാനങ്ങളില്‍ പൊതിഞ്ഞ്
ഉപഭോഗ്താവിനെറിഞ്ഞു കൊടുത്ത
ഉപോൽപ്പന്നം

രാമനൊരു രക്തസാക്ഷിയാണ്
മതത്തിന്റെ് മുള്ളാണികുരിശിൽ 
തറച്ചു തൂക്കപ്പെട്ട രക്തസാക്ഷി

രാമനൊരു സ്വപ്നമാണ്
ഇരയും, വേട്ടക്കാരനും
ഒരുപോലെ താലോലിക്കുന്ന
വെറുമൊരു സ്വപ്നം
 +++++++++++++++++++++++++++

Monday, May 6, 2013

കവിത

കവിത
**********
തൂറാൻമുട്ടിയ  നേരത്ത് 
തിരക്കിട്ടെഴുതി  തീർത്ത
കവിതക്കാണ്‌
അയാൾക്ക്‌ 
ആ വർഷത്തെ
ഓമക്കുഴൽ അവാർഡ്‌ ലഭിച്ചത്
മുക്കലും, മൂളലും
തുപ്പലും, തൂറലും  കൊണ്ട്
വൃത്താലങ്കാര  കേമമെന്ന്
നിരൂപകർ വാഴ്ത്തിയ
അതേ  കവിത.! 

Saturday, May 4, 2013

മകളേ, മാപ്പ്

മകളെ, മാപ്പ്
*****************
ദേവികയല്ല  നീ മൂധേവിയാണെടീ
പൂതനേ നീയെന്തു ജന്മം
ഏഴുവയസുള്ള പിഞ്ചുപെണ്‍കുഞ്ഞിനെ
നോവിച്ചു  കൊന്നൊരു  നീചേ
രാക്ഷസിയെന്നു ഞാൻ നിൻ പേരു ചൊല്ലിയാൽ
രാക്ഷസകൂട്ടമെതിർക്കും
കാർക്കിച്ചു തുപ്പിടും  ക്ഷോഭിച്ചു നോക്കിടും
തൃക്കണ്ണു പോലും തുറക്കും
ഭൂമിയിലുള്ളോരു  നാകമാണമ്മയെ-
ന്നോതാത്തോരുണ്ടോ ഈ മണ്ണിൽ
അമ്മതൻ അമ്മിഞ്ഞ പാലുകുടിച്ചവർ 
അമ്മയെ ഓർക്കാതെയുണ്ടോ
പെണ്ണായ് പിറന്നവർക്കാകുമോ ഈ വിധം
കൊല്ലാതെ കൊല്ലുവാൻ ഭൂവിൽ 
കുഞ്ഞിളംമേനിയിൽ പൊള്ളിച്ചു കൊല്ലുവാൻ  
എങ്ങനെയായെടീ ക്രൂരേ
അമ്മ മനസെന്നാൽ നന്മമനസ്സെന്നു
എങ്ങും പഠിച്ചില്ലേ ദുഷ്ടേ
വെട്ടിയരിയണം കൊത്തിയേറിയേണം
ദുഷ്ടപിശാചിന്റെ  ഹസ്തം
പട്ടിണിക്കിട്ടു  നീ കൊന്നുകളഞ്ഞൊരു
കുഞ്ഞിനെയോർക്കുന്നു ഞങ്ങൾ 
പൊന്നുമകളെയീ  വിങ്ങുന്ന നെഞ്ചിനാൽ 
ഞങ്ങൾ വാർക്കുന്നിതാ  കണ്ണീർ...
++++++++++++++++++++++++++++++++

  

Sunday, April 28, 2013

മരിക്കാത്ത ഓർമ്മകളുടെ
മഴവെള്ളപാച്ചിലിൽ
നിന്നെ മറക്കുവാൻ പോലും
ഞാൻ മറന്നു പോവുന്നു.!


Saturday, April 27, 2013

ഏകാന്തതയുടെ ഒറ്റത്തേരില്‍
മൗനത്തിന്റെ
മഹാഗർത്തത്തിലേക്കു
ഞാന്‍
കുതിച്ചു പായുമ്പോഴൊക്കെയും
വാത്സല്യത്തിന്റെ  ചമ്മട്ടിയുമായി
അവനരികത്തെത്താറുണ്ട്
വിഷാദത്തിന്റെ കൂരിരുട്ടിനെ  തുളച്ച്
വിശുദ്ധ സ്നേഹത്തിന്റെ 
വെളിച്ചമെത്തിക്കുന്ന
നിശാഗന്ധികളുടെ കൂട്ടുകാരന്‍
പ്രിയനേ,
ആയിരം ഗുൽമോഹറുകള്‍ പൂത്ത 
നിന്റെയീ പുഞ്ചിരിക്കു പകരം നൽകാൻ  
എന്റെ കൈയിലൊന്നുമില്ല


Thursday, April 25, 2013

വ്യഥ

അടുത്തിരുന്നപ്പോഴൊന്നും
അടുപ്പത്തിന്റെയാഴം
ഞാനറിഞ്ഞില്ല
അകലെയായപ്പോഴാണ്
അകലത്തിന്
എത്ര അകലമുണ്ടെന്നു
ഞാനറിഞ്ഞത്.!

Saturday, April 20, 2013

മൃതി

മൃതി
********
സ്വപ്‌നങ്ങൾ  വരണ്ടുണങ്ങിയ
ഹൃദയകോപ്പ തുറന്ന്
ഇനി നിനക്കു ഞാനെന്റെ
മൗനം നൽകും.,
വിരഹത്തിന്റെ നീർത്തുള്ളികൾ
ഉൾതടങ്ങളില്‍ വ്യാപിക്കുന്ന
കടലാഴമുള്ളോരു മൗനം
അഭിനിവേശത്തിന്റെ പവിഴപുറ്റുകളില്‍
എന്റെ മൗനം
പതിയെ അടയിരിക്കും
സമാധിയിൽ ആഴ്ന്നിറങ്ങുന്നതു  വരെയും
അതു നിന്റെ മിഴികളോടു
സംസാരിച്ചുകൊണ്ടിരിക്കും
ഒടുവില്‍
നിരാശയുടെ
അവസാദങ്ങളടിഞ്ഞ
ഏതോ ചിപ്പിക്കകത്ത്‌
എന്റെ മൗനം
ഹൃദയം പൊട്ടി മരിക്കും
അപ്പോഴും
നീ
മരിച്ച പ്രണയത്തെ
മൃതസഞ്ജീവനി നൽകി ജീവിപ്പിക്കണം..
++++++++++++++++++++++++++++++++++++.


Tuesday, April 16, 2013

സ്വർഗ്ഗം


സ്വർഗ്ഗം
***********
സ്വർഗ്ഗം  എന്തൊരു വലിയ
സാമ്രാജ്യമായിരിക്കും
സ്വർഗ്ഗമെന്നാല്‍
ഹിന്ദുക്കളുടെ സ്വർഗ്ഗത്തെക്കുറിച്ചാണ്..,
മുപ്പത്തിമുക്കോടി ദേവകളും
വിഷിഷ്ടാത്മാക്കളും ചേർന്ന്  
മയൂരസിംഹാസനങ്ങള്‍ അലങ്കരിക്കുന്ന
ശ്രേഷ്ഠമായ  സ്വർഗ്ഗം

തിരക്കേറിയ വീഥികള്‍
അലങ്കരിച്ച ദീപപ്രഭകള്‍,
സൂചികുത്താന്‍ ഇടമില്ലാത്ത
ജനസഞ്ചയം
തിക്കിലും തിരക്കിലും പെട്ട് 
സ്വർഗ്ഗത്തിലുള്ള ചില ആത്മാക്കൾക്കെങ്കിലും 
ശ്വാസം മുട്ടുന്നുണ്ടായിരിക്കും

സ്വർഗ്ഗം ഒരു കോട്ടമതില്‍ കെട്ടി
തിരിച്ചിട്ടുണ്ടായിരിക്കും
ഗോപുരം കാക്കാന്‍ 
രണ്ടു ദ്വാരപാലകരും
ചുറ്റുമതിലിനു മുകളില്‍
വെണ്ടക്കാ വലിപ്പത്തില്‍
കാവിനിറം കൊണ്ട്
ഇങ്ങനെ എഴുതി വെച്ചിട്ടുണ്ടായിരിക്കും:
"അഹിന്ദുക്കൾക്ക്‌   പ്രവേശനമില്ല"

ഹിന്ദുക്കളില്‍ തന്നെ
സവർണ്ണർക്കു  മൊത്തമായി
സ്വർഗ്ഗം  ലഭിക്കുമ്പോള്‍ 
അവർണ്ണരില്‍ നിന്ന്
തിരഞ്ഞെടുക്കുന്നവർക്ക് 
മാത്രമായിരിക്കും സ്വർഗ്ഗം

ഒരു മതിലിനപ്പുറത്ത്
അന്യമതസ്ഥർക്കും , അധസ്ഥിതർക്കും ,
അവർണ്ണർക്കും , അപരിഷ്കൃതർക്കും  
മാത്രമായി നരകം സൃഷ്ടിച്ചിട്ടുണ്ടായിരിക്കും

ഭൂമിയില്‍ പുണ്യം ചെയ്തവർക്ക്  മാത്രം 
സ്വർഗ്ഗകവാടം തുറന്നിരിക്കും
അതിനായി നിങ്ങള്‍  
പട്ടിണി കിടക്കുന്നവന് നേരെ കണ്ണടച്ച്
ദൈവത്തിനു കാണിക്ക സമർപ്പിക്കുക.!
+++++++++++++++++++++++++++++++++++

Friday, April 5, 2013

വിമതൻ

വിമതൻ
*************
അവനെപ്പോഴും വിമതനായിരുന്നു
ഓർമ്മ വെച്ച നാൾ മുതൽ
എല്ലാറ്റിനെയും അവനെതിർത്തു
അഞ്ചാം ക്ലാസ്സിൽ
ഘോഷാവതി ടീച്ചർ
എഞ്ചുവടി പഠിപ്പിച്ച നേരത്ത്
സംഖ്യകളുടെ പെരുപ്പത്തെ
അവനാദ്യം ചോദ്യം ചെയ്തു
പച്ചനിക്കറിട്ടു പാലം കടന്ന്
പത്താംക്ലാസ്സു വരെ പോയപ്പോൾ
അർത്ഥശാസ്ത്രത്തെ അവൻ
പുച്ഛത്തോടെ   തള്ളി
ഭൂഗുരുത്വാകർഷണം
ഭൂലോക വിഡ്ഢിത്തമാണെന്നു
ലോകത്തോട്‌ മുഴുക്കെ  വിളിച്ചു പറഞ്ഞു
അവന്റെ തത്ത്വങ്ങളുമായി
ഒത്തുപോകാൻ കഴിയാതെ 
തോറ്റുപോയ സിലബസ്സുകൾ
ചുവന്നമഷി കൊണ്ട് വട്ടം വരച്ചപ്പോഴും
അവൻ ചിരിച്ചു
പണിയൊന്നുമില്ലാതെ പഞ്ചാരമുക്കിൽ
വെടി പറഞ്ഞിരിക്കുമ്പോഴും
പ്രണയം ആഗോള പ്രഹസനം
മാത്രമെന്നു ആവുന്നത്ര പ്രസംഗിച്ചു
ഒടുവിൽ
അവിവാഹിതന്റെ
അറുബോറൻ ജീവിതത്തിനു
കയറിന്റെ കടിഞ്ഞാണിട്ടപ്പോൾ
അതിജീനിയസ് എന്നു നാട്ടുകാർ
സഹതപിച്ചു
പിന്നെ
വിമതന്റെ ജഡം
മറവു ചെയ്യാൻ കഴിയാതെ
അവന്റെ നിയമസംഹിതകൾ
ചൊല്ലി പരസ്പ്പരം കലഹിച്ചു
+++++++++++++++++++++++++++

Wednesday, April 3, 2013

ദിവ്യമുലകൾ

ദിവ്യമുലകൾ
*******************
മുലകളെ കുറിച്ചു കേൾക്കുമ്പോൾ
നാമെന്തിനാണ്
ഇത്രയും ലജ്ജാവിവശരാകുന്നത്.
രണ്ടു മുലകള്‍ തീർത്ത കൗതുകത്തില്‍  നിന്നാണ്
ഈ ലോകം ഉണ്ടായത്
ആപ്പിളു പോലെ തുടുത്ത 
ആദിമുലകള്‍
വെളുത്തതോ കറുത്തതോ
എന്ന് നിശ്ചയമില്ല
വെളുത്തതാവാനേ തരമുള്ളൂ..,
കറുത്തമുലകളെ  ആർക്കു വേണം

മലർന്ന മാറിടത്തില്‍
ഗിരിനിരകളെ തോൽപ്പിക്കുന്ന
മുലകൾക്കു  മുകളില്‍ നിന്നാണ്
ആദ്യമായി രതിയുടെ നദി
മുള പൊട്ടിയത്‌..,
ചെമ്പിച്ച രോമങ്ങളെ വകഞ്ഞു മാറ്റി
വാത്സല്യത്തിന്റെ കാട്ടുചോല
ഒലിച്ചിറങ്ങിയതും
ഇവിടെ തന്നെ..

മുലയിടുക്കുകളിലൂടെ ഒഴുകിയ നദി
യുഗങ്ങളും  ദേശങ്ങളും കടന്നുചെന്നു
ചെങ്കുത്തായി പതിച്ചത്
കാലത്തിന്റെ അഴിമുഖത്തിലാണ്
പിന്നെയുമായിരം മുലകള്‍ തടിച്ചു പൊങ്ങി
കറുത്ത മുലകള്‍, വെളുത്ത മുലകള്‍
 
കറുത്ത മുലകളില്‍
കാഞ്ഞിരത്തിന്റെ കയ്പ്പുനീരു
 പുരട്ടിയെന്നു പറഞ്ഞ്
അയിത്തം വെച്ചതും കാലമാവാം

പിന്നെ
അസംഖ്യം മുലകള്‍
ഉദിച്ചു പൊങ്ങിയ
യുഗ പ്രഭാതങ്ങൾ
 
മുലക്കണ്ണികളില്‍ വാത്സല്യം പുരട്ടി
മാതൃത്വത്തിന്റെ
വിരുന്നൂട്ടിയ മുലകള്‍,
കാമത്തിന്റെ കരിമഷി തേച്ച്
കാണിക്ക വെച്ച മുലകള്‍

അനുരാഗത്തിന്റെ കളിവഞ്ചികള്‍
ഊയലാടുമ്പോള്‍
തേന്‍ കുമിഞ്ഞു  
ചാഞ്ഞുകിടന്ന മുലകള്‍

പകലനക്ഷത്രങ്ങള്‍ മിഴികളെ മൂടുമ്പോള്‍
മുലപ്പാല് ചുരത്തിയ  മുലകൾ,
നവബാല്യങ്ങൾക്കു  മുന്നില്‍
മുത്തശ്ശികഥകളുടെ കെട്ടഴിച്ച
ദിവ്യ മുലകള്‍
 
മുലകളില്ലാത്ത ഈ ലോകം
മുലക്കണ്ണികളറ്റു വീണ  മാറു പോലെ
വിരൂപമായി തീർന്നേനെ  .!
++++++++++++++++++++++++++

Monday, April 1, 2013

ഖബർസ്ഥാനിലെ ഞാവൽമരം

ഖബർസ്ഥാനിലെ  ഞാവൽമരം
******************************************

ജുമാമസ്ജിദ് ഖബർസ്ഥാനില്‍
ആകാശം മുട്ടെ വളർന്നൊരു
ഞാവൽമരമുണ്ട്..,
മീസാൻകല്ലുകള്‍ തലയുയർത്തി നിൽക്കുന്ന
ഖബർസ്ഥാനില്‍
കളിയാക്കി കടന്നു പോകുന്ന കാറ്റിനെ 
ഞാവൽപ്പഴങ്ങള്‍കൊണ്ട്
എറിഞ്ഞു വീഴ്ത്താന്‍ കൊതിക്കുന്ന
ഞാവൽമരം
  
മരിച്ചു മയ്യത്തായവരുടെ
ചോരയില്‍ നിന്നു
തുടുത്തു പൊങ്ങുന്നവയാണ്
ഓരോ ഞാവൽപ്പഴവുമെന്നു
ചെറുപ്പത്തിലാരോ പഠിപ്പിച്ചു തന്നിട്ടുണ്ട്..,
അത് കൊണ്ടായിരിക്കാം
ചോരച്ച
ഞാവൽപ്പ ഴങ്ങൾക്ക് 
ചോരയുടെ മണവും.!


ഖിയാമത്തിന്റെ നാള് വരെ
ഇലകള്‍ കൊഴിഞ്ഞു തീരാത്ത 
സ്വർഗ്ഗത്തിലെ
ഷജ്റത്തുല്‍ മുന്‍തഹാ പോലൊരു
മഹാവൃക്ഷമാണ് ഈ  ഞാവൽമരമെന്നു
പിന്നീടാരോ പഠിപ്പിച്ചു

വിശുദ്ധ മരത്തില്‍ നിന്ന്
ഭൂമിയിലെ
മരണമറിയിക്കാന്‍
ഇലകള്‍ കൊഴിയുന്നതു
പോലെ
ഖബർസ്ഥാ നില്‍
മയ്യത്തിനു കുഴിവെട്ടുമ്പോള്‍
ഓരോ ഞാവൽപ്പഴങ്ങളും
പൊഴിയാറുണ്ട്

ഇസ്രാഫീലിന്റെ കുഴലില്‍ നിന്ന്
ഖിയാമത്തിന്റെ കാഹളമുയരുമ്പോള്‍
ഷജ്റത്തുല്‍ മുന്‍തഹാ
ഒടുവിലത്തെ ഇലയും പൊഴിച്ച്
മരവിച്ചു നില്ക്കും

അന്ന്
ഖബർസ്ഥാനിലെ  ഞാവൽമരം
അവസാനത്തെ
ഞാവൽപ്പഴത്തെയും പൊഴിച്ച്
മയ്യത്തു പോലെ
മീസാൻ കല്ലുകൾക്കു   മീതെ പതിക്കും.., 

അതുവരേക്കും
നിലാവിന്റെ  നീലപ്രഭയിൽ 
ഖബർസ്ഥാനിലെ ഈ  കാവൽക്കാരൻ
മീസാൻ കല്ലുകളോട്   
കഥകൾ പങ്കുവെക്കും .!
+++++++++++++++++++++++++++++++++++

യാത്ര

യാത്ര
********
അകലെ നിന്നൊരു പൊട്ടു പോലെ
അടുത്തു വരുന്നതൊരു
ആൾക്കൂട്ടമാണ്
അതു വെറുമൊരു ഘോഷയാത്രയല്ല

ഇന്ന്
മരിച്ച പുഴയുടെ
മയ്യിത്തും മറവു ചെയ്തു
പോകുന്നവരാണവർ

ഇന്നലെയൊരു
കുന്നിനെ
കൂട്ടാബലാൽസംഗം ചെയ്തു
കൊന്നൊടുക്കുമ്പോൾ
കണ്ണടച്ചു കരഞ്ഞ കാറ്റിനെ
കളിയാക്കിയവർ

നാളെ
മണ്ണും, കാടും ചുട്ടെരിക്കാൻ
തീപ്പൊരി രാകി മിനുക്കി
യാത്ര തുടങ്ങിയവർ.!
L

Saturday, March 30, 2013

കന്യക

കന്യക
**********
അവളൊരു സുന്ദരി, കണ്ടാല്‍ മോഹിനി
കൊലുന്നനേയൊരു പെണ്ണ്
കെട്ടു രണ്ടു കഴിഞ്ഞൂ പക്ഷേ-
കന്യകയാണവളിന്നും.!

ഒത്ത ചെക്കനൊരെണ്ണം വന്നു,
പത്തു പൊരുത്തവുമായി
കെട്ടു നടന്നൂ  മാനം മുട്ടെ
കെട്ടു പന്തലുയർന്നൂ

ആദ്യരാവില്‍ അവളുടെ വീട്ടില്‍
പുറത്തു മഴയെ നോക്കി
അടുത്തു വന്നവള്‍ അവനെ തൊട്ടു
അവന്റെ കാതില്‍ ചൊന്നു;
അടുത്തിരിക്കാം, കഥകള്‍ പറയാം
അസ്തമിച്ചാല്‍ ഭ്രഷ്ട്
കറുത്ത ചന്ദ്രന്‍ ഉദിച്ചു പൊങ്ങി
അവന്റെ ഉള്ളിലെ വാനില്‍

തണുത്ത കാറ്റില്‍ മകര കുളിരില്‍
പുതച്ചു മോഹമൊതുക്കി,
സഹനത്തിന്റെ വരമ്പു വളർന്നൂ ,
അറുപതു നാളു കഴിഞ്ഞു
അവന്റെ കട്ടിലിലവള്‍  ശയിച്ചു
പുറത്തു കാവലിനവനും
തണുത്ത തറയില്‍ വിരിച്ച കല്ലുകള്‍
ഇടിമഴയായി പെയ്തു

നനഞ്ഞ സ്വപ്നം കരളു നിറച്ചവന്‍
കരഞ്ഞു കണ്ണീരൊപ്പി
അറുപതു നാളുകള്‍ യുഗങ്ങളായി,
അവനോ  ഭ്രാന്തു പിടിച്ചു

നശിച്ച രാത്രിയില്‍ മഴയോടൊന്നി-
ച്ചകത്തു  കയറാന്‍ വെമ്പി
അവള്‍ വിതുമ്പി അവളുടെ വീട്ടില്‍
തിരിച്ചയക്കാന്‍ ചൊന്നു

മകള്‍ വരുന്നൂ, വിരുന്നു വേണം
ഇറച്ചി പുതിയതു വേണം
തിടുക്കമായി വീട്ടിലോരോണം
വിരുന്നു വന്നതു പോലെ
അച്ഛനുമമ്മയും, അമ്മൂമ്മയുമായ്
ചർച്ചകളേറെ നടന്നു
കെട്ടു താലി വലിച്ചെറിഞ്ഞൂ
കന്യക  നിന്നു കരഞ്ഞു


രണ്ടാം കെട്ടിനു പന്തലൊരൽപ്പം
താഴ്ന്നു തന്നെ കിടന്നു
വരുന്നവർക്കു  പറഞ്ഞു രസിക്കാന്‍
ഒന്നാംക്കെട്ടിന്‍ കഥയും

ഒന്നാം കെട്ടിനു അറുപതു നാളുകള്‍
നീട്ടികിട്ടിയതെങ്കില്‍
പുത്തന്‍ ചെക്കന് രണ്ടാം നാളില്‍
ചുവപ്പു നാട ഉയർന്നൂ 
ഹമ്മുറാബി കല്പ്പന പോലെ
അവളുടെ കല്പ്പന വന്നു
എന്റെ വീട്ടില്‍ വന്നു പോകാം
ഇരുട്ടു വീണാല്‍ ഭ്രഷ്ട്

മോക്ഷം കിട്ടാ പ്രേതം പോലെ
പുതുമണവാളന്‍ ഇന്നും 
ഇരുട്ടു വീണാല്‍ അവന്റെ  വീട്ടില്‍
തിരിച്ചു തനിയെ പോകാം

അവളുടെ വീട്ടില്‍ അവളുടെ കട്ടിലില്‍
അവള്‍ തനിച്ചു ചുരുണ്ടു
 അവന്റെ നെഞ്ചില്‍ തീമഴയോ അതോ
കരിഞ്ഞ മോഹക്കാടോ

 അവളൊരു സുന്ദരി, കണ്ടാല്‍ മോഹിനി
കൊലുന്നനേയൊരു പെണ്ണ്
കെട്ടു രണ്ടു കഴിഞ്ഞു പക്ഷെ -
കന്യകയാണവളിന്നും.!
++++++++++++++++++++++++++++
.
    

Monday, March 25, 2013

അവൾ ***********


ഞാവൽപ്പഴ കണ്ണുകൾ
ചാമ്പക്ക ചുണ്ടുകൾ
മാതളനാരങ്ങ കവിൾത്തടങ്ങൾ
മാമ്പഴം പോലത്തെ മാറിടങ്ങൾ
മുന്തിരിക്കുല പോലെ മുടിയിഴകൾ
അവളൊരു പൊന്നു കായ്ക്കുന്ന
പഴത്തോട്ടമായിരുന്നു
മോഹവില കിട്ടിയപ്പോൾ
ഞാൻ വിറ്റതിലെന്താണ് തെറ്റ്.!

Friday, March 22, 2013

സോനാഗച്ചി


സോനാഗച്ചിയിലെ ചെമ്പക പൂക്കള്‍ക്ക്
ചോരയുടെ നിറമാണ്..
സോനാഗച്ചി,
പൂക്കളും കായ്ക്കളുമില്ലാത്ത
ആയിരം സ്വര്‍ണ്ണമരങ്ങള്‍
പിറക്കുന്ന അക്ഷയഖനി..
   
സോനാഗച്ചി വെറുമൊരു തെരുവല്ല..
നിശബ്ദമായൊഴുകുന്ന,
അദൃശ്യമായൊരു ചോരപ്പുഴയാണ്

മദജലം ഉരുകിയൊലിക്കുന്ന
അടിവസ്ത്രങ്ങളും,
നഖക്ഷതങ്ങളാല്‍ വികൃതമാക്കപ്പെട്ട
മുലക്കച്ചകളും
കത്തിയെരിയുന്ന ചോരപ്പുഴ


ഉറയഴിച്ച് പുതിയ മേലാട ചാര്‍ത്തി
ഇണയെ തേടി പോകുന്ന കരിനാഗങ്ങളെ പോലെ
സോനാഗച്ചി
നമ്മെ മാടി വിളിക്കുന്നുണ്ട്   
പുതിയ  കാഴ്ചകളിലേക്ക്, 
ഭീതിതമായ നിറക്കൂട്ടുകളിലേക്ക്;


വഴിയരികിലാരോ വലിച്ചെറിഞ്ഞ
വറുതിയുടെ വട്ടപാത്രങ്ങളില്‍
ഒരുപിടി അന്നത്തിനായ്‌ തിരയുന്ന
നിഴല്‍രൂപങ്ങള്‍
മുലക്കുടങ്ങളില്‍ കാലം വരച്ചു ചേര്‍ത്ത
വരണ്ടുണങ്ങിയ വരമ്പുകളെ തോല്‍പ്പിച്ച്
മിഴികളില്‍ ഭൂതകാലത്തിന്റെ വശ്യശോഭ..

ഒരു കുപ്പി റമ്മും, ചരസ്സും, ഭാംഗും ,
നിലാവെളിച്ചത്തില്‍ നിഴലാട്ടം നടത്തുന്ന
ഈ നശിച്ച തെരുവിന്റെ തിരശീല
ഇന്നു തൊട്ടുണര്‍ത്തുന്നത്
പഴയ തേവിടിശ്ശികളുടെ
ഹതഭാഗ്യരായ പിന്മുറക്കാര്‍

നീലവില്ലു വെച്ച വണ്ടിയില്‍
വന്നിറങ്ങുന്ന പുതിയ പൂമൊട്ടുകള്‍
വിരിയാന്‍ വെമ്പുന്ന
ഈ ഇരുണ്ട മുറികളില്‍
ഇടനെഞ്ചിലൊളിപ്പിച്ച ഗദ്ഗദങ്ങള്‍ക്ക്
ആര് ചെവിയോര്‍ക്കാന്‍

നിസംഗതയുടെ കരിന്തിരി എരിയുന്ന
നാട്യമണ്ഡപങ്ങളിൽ
യൗവനത്തിന്റെ  ഓട്ടുവിളക്കുകളുമായി
പുതിയ കൂത്തിച്ചികൾ
നമ്മെ കാത്തിരിപ്പുണ്ട്‌


സോനാഗച്ചി വെറുമൊരു നാമമല്ല
നാമങ്ങളില്ലാത്ത
ആയിരം നിശാഗന്ധികളുടെ ശവകുടീരമാണ്

Monday, March 18, 2013

കുഞ്ഞു നക്ഷത്രം

ഇന്നലെ രാത്രി
വരികളുടെ ലോകത്തെ
ഇരുട്ടു വീണ ഇടവഴിയില്‍
നടക്കാനിറങ്ങിയപ്പോള്‍
എനിക്കൊരു കുഞ്ഞുനക്ഷത്രത്തെ
വീണു കിട്ടി..,
നിസഹായയായ
അമ്മ നക്ഷത്രം
ഭൂമിയില്‍ ഉപേക്ഷിച്ച്
ആകാശത്തു ചേക്കേറിയപ്പോള്‍
തനിച്ചിരുന്നു കരഞ്ഞ
ഒരു കുഞ്ഞു നക്ഷത്രം...
ഇന്നവൾക്ക്‌
ഞാനെന്റെ ഹൃദയത്തില്‍
ഒരു ചെറിയ ആകാശം തീർത്തിട്ടുണ്ട്..,
ഏകാന്തതയുടെ കാർമേഘങ്ങൾക്ക്
എത്തിപിടിക്കാന്‍ കഴിയാത്ത
വാത്സല്യത്തിന്റെ
ഒരു ചെറു ആകാശം..
വിദൂരമെങ്കിലും
ഈ ആകാശത്തിന് കീഴില്‍
അവള്‍ ശാന്തമായി ഉറങ്ങട്ടെ..!

Saturday, March 9, 2013

നോവ്‌

കനവിലിപ്പൊഴും
കല്ലിച്ചു കിടക്കുന്നു
കളിവഞ്ചി തുഴഞ്ഞൊരു
കാലത്ത്
കണ്ണീരുപ്പു കലര്‍ന്ന
കരിവളപൊട്ടുകള്‍ കൊണ്ടു
നീയെന്റെ
കരളിലെറിഞ്ഞ നോവ്‌

Friday, March 8, 2013

വിഫല മോഹം

വിഫല മോഹം
************************
ഒരു തുള്ളി
വെളിച്ചം തരുമോ
കാമത്തിന്റെ തിമിരം വീണു
കാഴ്ച നശിച്ച 
കണ്ണുകളിലിറ്റിക്കാനാണ്

ഒരിറ്റു 
സ്നേഹം തരുമോ
തെരുവിലലയുന്ന
ആയിരം ബാല്യങ്ങള്‍ക്ക്
പങ്കിട്ടു നല്‍കാനാണ് 

ഒരു പിടി നന്മപൂവു തരുമോ
നിസംഗതയുടെ ശീതളിമയില്‍
ഉറങ്ങുന്ന
കറുത്തലോകത്തിനു 
കണി വെച്ചുണര്‍ത്താനാണ്


ഒരു നുള്ള്
മാലേയം തരുമോ
മതാന്ധതയുടെ
ദുര്‍ഗന്ധം വമിക്കുന്ന
മനസുകളില്‍ പുരട്ടാനാണ്


ഒരു കൈക്കുടന്ന
ജ്ഞാനജലം  തരുമോ
സ്വാര്‍ത്ഥ തയുടെ
നിഴല്‍ വിഴുങ്ങുന്ന
പുതിയ ലോകത്തിനു
പകര്ന്നു   നല്‍കാനാണ്


ഒരു തകരപ്പെട്ടി തരുമോ
ചിതലരിച്ചു തുടങ്ങുന്നൊരീ
വിഫല മോഹങ്ങളെ
മറവിയുടെ
താഴിട്ടു പൂട്ടാനാണ്..!

Tuesday, March 5, 2013

കാത്തിരിപ്പ്‌

കാത്തിരിപ്പ്‌
***************
ഇനിയും  നീയെന്നെ  പ്രണയിക്കുക
നോക്കൂ,
ഞാനൊരു ഗന്ധര്‍വനാണ്
കരിമ്പനകളും കുടകപാലകളും പൂക്കുന്ന
ഈ നീലമലയിടുക്കിലാണെന്റെ താഴ്വര
പനിനീര്‍ പൂക്കളാണെന്റെ വസന്തം    
ഇവിടെ 
നിലാവിന്റെ നിറമാണെല്ലാ കിനാക്കള്‍ക്കും
പവിഴപുറ്റുകളുടെ   രൂപമാണെല്ലാ മരങ്ങള്‍ക്കും
അനുരാഗ  വിവശമാണെന്റെ അകകാമ്പ്
ചിരിക്കെന്റെ പെണ്ണെ,
നിന്റെ ചിരിമഴയില്‍
മണിമുത്തുകള്‍ ചിലമ്പാട്ടം  തുടങ്ങട്ടെ
അടുത്ത കാറ്റില്‍ വീഴുന്ന
ചമ്പക പൂവ് കൈയിലേന്തി
നീ എനിക്കായി
ഈ പ്രണയത്തിന്റെ താഴ്വരയില്‍
കാത്തു നില്‍ക്കുക