Friday, October 5, 2012

അഗാധ തമസ്സ്

   





     അഗാധ തമസ്സ്
    *********************
     കറുത്ത  നാട്ടില്‍  നിന്ന്
    തീപ്പുക തുപ്പുന്ന
    യന്ത്രപക്ഷികളുടെ ചിറകിലേറി
    നിഷാദര്‍ വരുന്നുണ്ട്
  
    ആയിരം തുടയെല്ലുകള്‍  ചേര്‍ത്തു കെട്ടിയ
    തൂക്കുപ്പാലം താണ്ടി,
    അസംഖ്യം  നിസഹായര്‍
    സ്വപ്നങ്ങളുടെ ചിതാഭസ്മം
     നിമഞ്ജനം  ചെയ്ത ചോരപ്പുഴ  കടന്ന്
    കനല്‍കാറ്റു വീശുന്ന ഊഷരഭൂവില്‍
    തീക്കുതിരയെ പ്രതിഷ്ഠിക്കാന്‍ 

    അപരിഷ്കൃതരായ   നിഷാദര്‍..

    വരണ്ട ഭൂമികയില്‍
    നിഴലുടഞ്ഞു  നിറംകെട്ട  കാഴ്ചകള്‍
    അവരെ മാടി വിളിക്കുന്നുണ്ട്

    സെമിത്തേരികളില്‍
    കുറുനരികളുടെ  നിലവിളികള്‍ക്കിടയിലും
    ഭയചകിതരായി  പരസ്പരം  കൈകള്‍ ചേര്‍ത്ത്
    വരും  കാലത്തെക്കുറിച്ച്
    നെടുവീര്‍പ്പിടുന്ന
    ഹൃദയമുള്ള  മൃതശരീരങ്ങള്‍

    നിശയുടെ മൂന്നാം    യാമത്തില്‍
    നിലാവിന്റെ  നെഞ്ചകം  ചോരകൊണ്ടു നനച്ച്
    നിലവിളിക്കുന്ന
    തലയോട്ടി  പിളര്‍ന്നൊരു  ശോണതാരകം 

    ദിവ്യസ്തോത്രങ്ങള്‍  ചൊല്ലി  

    വിശുദ്ധ  സ്നാനത്തിനു
    വെഞ്ചരിച്ച  വെള്ളത്തില്‍
    വറുതിയുടെ  പ്രതിബിംബം  തീര്‍ക്കുന്ന
    മിടിക്കുന്ന   അസ്ഥികൂടങ്ങള്‍

    ശവംതീനിപുഴുക്കള്‍  വിഫലശ്രമം  നടത്തി
    വഴിയിലുപെക്ഷിച്ചൊരു ചോരകുഞ്ഞിന്റെ
    അധരങ്ങളില്‍  നിന്നടര്‍ന്നു  വീണത്‌
    അന്നമില്ലാതെ  ഊര്‍ധ്വശ്വാസം   വലിച്ച
    അമ്മയുടെ  മുലക്കണ്ണി

    ശിലകളില്‍  നിന്നിറങ്ങി  വന്നു
    ശിഥിലമായ  മനസുകള്‍ക്ക്
    സ്നേഹശിബിരം നല്‍കാന്‍  കഴിയാതെ
    തലകുമ്പിട്ട  ഉടയോര്‍..
   

    അമ്ലം നനച്ചു കുതിര്‍ന്ന
    മേലാടയണിഞ്ഞു
    നിഷാദര്‍ നശിച്ച മണ്ണില്‍ കാലുകുത്തും
       
    ഉയിരുകളിനിയും  പിറക്കും ..,
    സുരഭിലമായൊഴുകുന്ന  

    ചോരപ്പുഴകളില്‍ സ്നാനം  ചെയ്തു
    ചതിയുടെ  ജ്ഞാനം  നേടിയ
    പുതിയ  നിഷാദര്‍
    ഭൂമിയുടെ  മരവുരു വലിച്ചു കീറി
    പൊക്കിള്‍ചുഴിയില്‍   നഖമുനയാഴ്ത്തി  രസിക്കും

    അന്ന്
    സപ്തഗ്രഹങ്ങളുടെ
    ശൃംഗാര മന്ത്രങ്ങളില്‍ ലയിച്ചു
    സൂര്യന്‍  അശ്വരഥത്തെ
    തമോഗര്‍ത്തത്തിലൊളിപ്പിക്കും

     പിന്നെ
     ഏകാന്തതമസില്‍ സ്വയം ബന്ധനസ്ഥനാകും
           

4 comments:

ഷാജു അത്താണിക്കല്‍ said...

വരണ്ട ഭൂമികയില്‍
നിഴലുടഞ്ഞു നിറംകെട്ട കാഴ്ചകള്‍
അവരെ മാടി വിളിക്കുന്നുണ്ട്

ചിലപ്പൊ ഈ വായുമണ്‌ഡലം തന്നെ ഇല്ലാതാകും

നല്ല വരികൾ
ആശംസകൾ

Unknown said...

ശിലകളില്‍ നിന്നിറങ്ങി വന്നു
ശിഥിലമായ മനസുകള്‍ക്ക്
സ്നേഹശിബിരം നല്‍കാന്‍ കഴിയാതെ
തലകുമ്പിട്ട ഉടയോര്‍..

നിസഹായതയുടെ വരച്ചുകാട്ടല്‍...

MONALIZA said...

തീക്ഷ്ണ ചിന്തകളും നര്‍മ്മ രസത്തില്‍ വിടരുന്ന നിത്യക്കാഴ്ച്ചകളുടെ ആത്മാവുമായി അക്ഷരസഞ്ചാരം നടത്തുന്ന കവിക്ക് പ്രണാമം ...

ഹരിഷ് പള്ളപ്രം said...

നന്ദി.!